ഹെല്‍മെറ്റില്ല; പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പിഴ
- പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കയറ്റി യാത്ര ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് പിഴ ചുമത്തി.
- ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചതിനാണ് പിഴ.
ദില്ലി: വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് പ്രിയങ്ക ഗാന്ധി വദ്രയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പിഴ ചുമത്തി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് പൊലീസ് 6100 രൂപ പിഴ ചുമത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം പ്രിയങ്ക സ്കൂട്ടറില്‍ യാത്ര തുടരുകയായിരുന്നു. പക്ഷേ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെ യുപി പൊലീസ് പിഴ ചുമത്തുകയായിരുന്നു.
Read More: മർദ്ദിച്ചുവെന്ന പ്രിയങ്കയുടെ ആരോപണം തള്ളി യുപി പൊലീസ്; വിശദീകരണവുമായി സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥ
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനവദിക്കില്ലെന്നറിയിച്ച് പൊലീസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു. നിയന്ത്രണം വകവയ്ക്കാതെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ പൊലീസ് വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. സ്കൂട്ടര്‍ തടഞ്ഞതോടെ കാല്‍നടയായാണ് പ്രിയങ്ക ഓഫീസറെ കാണാന്‍ എത്തിയത്.