റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെത്തി; നാളെ ഇന്ത്യയിലേക്ക്
വിമാനങ്ങൾ കൊണ്ടുവരുന്ന ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെയാകും വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുക.
ദില്ലി: ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെയാകും വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുക. ഇന്നലെ ഫ്രാൻസിലെ മെറിഗ്നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡറാണ് അഞ്ച് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്.
1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്. 36 വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്.
ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എൻജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്.
എന്നാൽ സംഘാംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടില്ല. ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അംബാലയിലെ വ്യോമതാവളത്തിൽ തയാറാക്കിയതായി വ്യോമസേന അറിയിച്ചു.
റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു, ആദ്യബാച്ച് ലഡാക്കിലേക്ക്
'എന്നും ഇന്ത്യയ്‌ക്കൊപ്പം'; കാര്‍ഗില്‍ വിജയ് ദിവസില്‍ ഇന്ത്യന്‍ സേനയ്ക്ക് ആദരവുമായി ഫ്രാന്‍സ്