കേസിന്റെ അന്വേഷണം ഗോരഖ്പൂർ റേഞ്ച് ഡിഐജി രവീന്ദർ ഗൌറിന്‍റെ നേതൃത്വത്തിലാണ് നടന്നത്. ആദ്യം കേസ് അന്വേഷിച്ച സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ കേസ് അന്വേഷണത്തില്‍ നിന്ന് നീക്കുകയും ചെയ്തു. 

കുശിനഗര്‍: ഉത്തര്‍പ്രദേശ് കുശിനഗറിൽ (Kushinagar) മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ (Muslim youth killing) കേസിൽ 4 പേർ അറസ്റ്റിൽ. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് മരിച്ച ബാബർ അലിയുടെ(20) ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ വിജയാഘോഷത്തില്‍ (celebrating BJP victory) പങ്കെടുത്തതിനാണ് ബാബറിനെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. അതേസമയം ബാബറിന്റെ ബന്ധുക്കൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

കേസിന്റെ അന്വേഷണം ഗോരഖ്പൂർ റേഞ്ച് ഡിഐജി രവീന്ദർ ഗൌറിന്‍റെ നേതൃത്വത്തിലാണ് നടന്നത്. ആദ്യം കേസ് അന്വേഷിച്ച സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ കേസ് അന്വേഷണത്തില്‍ നിന്ന് നീക്കുകയും ചെയ്തു. ബിജെപിയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് ബാബർ അലി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ബാബർ ചികിത്സയ്ക്കിടെ മാർച്ച് 25ന് മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ ഗോരഖ്പൂർ റേഞ്ച് ഡിഐജി കുശിനഗറിൽ എത്തി അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. 

“മാർച്ച് 21 ന് ഒരു കേസ് രജിസ്റ്റർ ചെയ്തു, അതിൽ ഒരാൾ ഗുരുതരമായി പരിക്കേൽക്കുകയും മാർച്ച് 25 ന് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിയും ഇരയും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ് എന്നാണ് ”കുശിനഗർ ഡിഎസ്പി ഖദ്ദ സന്ദീപ് വർമ ​എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

അതേസമയം വധഭീഷണിയെക്കുറിച്ച് ഇര പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എഎൻഐയോട് പറഞ്ഞു. പൊലീസ് വീഴ്ച കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു. 

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ബാബറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അന്വേഷണം നീതിയുക്തമായി നടക്കുമെന്ന് ബാബറിന്‍റെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.