ഹരിയാനയിൽ ജിം ഉടമയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം. 25കാരനായ കപിൽ രേധു ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ദില്ലി: ഹരിയാനയിൽ ജിംനേഷ്യം ഉടമയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. 25കാരനായ കപിൽ രേധുവിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമികൾ നിറയൊഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. സെക്കൻഡുകൾക്കകം ആക്രമണം നടത്തിയ പ്രതികൾ അതേ വാഹനത്തിൽ തന്നെ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിട്ടുണ്ട്. ഹാരി ബോക്സർ സുന്ദർ ഹൻഷി എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹരിയാനയിലെ ഹാൻസിയിൽ ഫവ്വാര ചൗക്കിലുള്ള റെഡ് എന്ന പേരിലുള്ള ജിമ്മിൻ്റെ ഉടമ ആണ് കൊല്ലപ്പെട്ട കപിൽ രേധു. പുല‍ർച്ചെ ജിമ്മിന് പുറത്ത് റോഡരികിൽ ആളുകൾക്ക് പരിശീലനം നൽകുന്നതിനിടെ ആണ് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടം​ഗ സംഘത്തിൽ ഒരാൾ യുവാവിന് നേരെ നിറയൊഴിച്ചത്. തൊപ്പിയും ബാ​ഗും മാസ്കും ധരിച്ച അക്രമി ബൈക്കിൽനിന്ന് ഇറങ്ങിയ ശേഷം കപിലിന് നേരെ വെടിയുതി‌ർക്കുകയായിരുന്നു. കപിലിനൊപ്പം ഉണ്ടായിരുന്ന ആളുകൾ ഭയന്ന് മാറുന്നതിനിടെ അക്രമികൾ രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുല‍ച്ചെ 5:25നാണ് ആക്രമണം ഉണ്ടായത്. അഞ്ച് സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന വെടിവെപ്പിനിടെ 10 വെടിയുണ്ടകളാണ് യുവാവിന് നേരെ പ്രയോഗിച്ചത്. വെടിയേറ്റ യുവാവ് നിലത്തുവീഴുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

YouTube video player

യുവാവിന് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണത്തിൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു യുവതിക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെയ്ഖ്പുര, ധനി പുരിയ എന്നിവിടങ്ങളിൽ നടന്ന വെടിവെപ്പിൽ കപിൽ രേധുവിന് പങ്കുണ്ടെന്ന് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്. സുന്ദർ ഭായ് ഹൻഷി പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ കപിൽ തുടർച്ചയായി അ​വ​ഗണിച്ചതായും പോസ്റ്റിൽ പറയുന്നു.

ജാട്ട് സമുദായക്കാരനായ കപിൽ രേധു ഒരുവർഷം മുൻപ് മറ്റൊരു സമുദായത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചിരുന്നു. അതേസമയം ആക്രമണത്തിൻ്റെ ഉദ്ദേശ്യം അവ്യക്തമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുട‍ർന്ന് ന​ഗരത്തിൽ സുരക്ഷ കടുപ്പിച്ചു.