നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം. നേപ്പാളിൽനിന്ന് ബിഹാറിലേക്ക് ഒഴുകുന്ന നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയമുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് സർക്കാർ.
പാറ്റ്ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനമായ ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം. നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നേപ്പാളിൽനിന്ന് ബിഹാറിലേക്ക് ഒഴുകുന്ന ഗണ്ഡക് നദിയുടെ തീരത്തുള്ള ജില്ലകളിൽ പ്രളയമുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടർമാരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിങ് വഴി യോഗത്തിൽ പങ്കെടുത്തു.
എല്ലാ ജില്ലകളോടും അതീവ ജാഗ്രത പാലിക്കാനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. ഗണ്ഡക് ബാരേജിൻ്റെയും അനുബന്ധ കനാലുകളുടെയും എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിവിടാൻ ജലവിഭവ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായി വെള്ളം കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും എഞ്ചിനീയർമാരോടും അവരവരുടെ പ്രദേശങ്ങളിൽ നിരന്തരമായ നിരീക്ഷണം നടത്താനും ബണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഭരണകൂടം പൂർണ സജ്ജമാണെന്നും ആവശ്യമായ എല്ലാ വിഭവങ്ങളും രക്ഷാപ്രവർത്തക സംഘങ്ങളെയും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ പ്രളയസാധ്യതയെ നേരിടാൻ തയ്യാറായിരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. ഉത്തർ പ്രദേശിലും സമാന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ടിബറ്റൻ അതിർത്തിയോട് ചേർന്ന നേപ്പാളിലെ റസുവ ജില്ലയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ ഒൻപതുപേർ മരിച്ചു. ഇന്ത്യക്കാരടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. മിന്നൽ പ്രളയം മേഖലയിൽ വ്യാപക നാശത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തിൽ വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമടക്കം ഒഴുകിപ്പോയി.


