ഇന്ധന ടാങ്കറിലെ ജിപിഎസിലും ലോഗ് ബുക്കിലും രഹസ്യ കീയുടെ ഡൂപ്ലിക്കേറ്റും തയ്യാറാക്കി മൂന്ന് വർഷമായി നടക്കുന്ന തട്ടിപ്പ് പൊളിഞ്ഞത് രഹസ്യ വിവരത്തേ തുടർന്ന്

ദില്ലി: ഇന്ധന ഗോഡൗണിൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ മോഷ്ടിച്ചത് 72000 ലിറ്റർ വ്യോമയാന ഇന്ധനം. ഒന്നര കോടിയിലേറെ വില വരുന്ന വ്യോമയാന ഇന്ധനം ടർപ്പന്റൈൻ എന്ന പേരിലായിരുന്നു മോഷ്ടാക്കൾ വിൽപന നടത്തിയിരുന്നത്. ദില്ലിയിലെ മുണ്ഡ്കയിൽ രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വർഷങ്ങളായി നടന്നിരുന്ന മോഷണം പുറത്ത് വന്നത്.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തിൽ 8 പേരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ടാങ്ക‍ർ ഡ്രൈവർ, ഇന്ധനം മറിച്ച് വിറ്റിരുന്നയാൾ, ഡ്രൈവർമാർ, സഹായികൾ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ഹരിയാനയിലെ പെട്രോൾ ഗോഡൗണിൽ നിന്നാണ് സംഘം വ്യോമയാന ഇന്ധനം വർഷങ്ങളായി മോഷ്ടിച്ചിരുന്നത്. ഇതിന് പിന്നാലെ കോടികൾ വില വരുന്ന വ്യോമയാന ഇന്ധനം ടർപ്പന്റൈൻ എന്ന പേരിൽ മറിച്ച് വിൽക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. നിരവധി സംസ്ഥാനങ്ങളിൽ മോഷ്ടാക്കളുടെ തട്ടിപ്പ് എത്തിയതായാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്.

‌‌ഞായറാഴ്ചയാണ് മോഷണത്തിന്റെ തലച്ചോറായി പ്രവർത്തിച്ച 43കാരൻ ഗയ പ്രസാദ് യാദവ് അറസ്റ്റിലായത്. നേരത്തെ ടാങ്കർ ലോറി ഡ്രൈവറായിരുന്ന ഇയാളിൽ നിന്ന് 72000 ലിറ്റർ വ്യോമയാന ഇന്ധനമാണ് ദില്ലിയിലെ ഗോഡൗണിൽ നിന്ന് പൊലീസ് പിടിച്ചത്. ഓരോ മാസവും 1.5 ലക്ഷം ലിറ്റർ ഇന്ധനമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. ഹരിയാനയിലെ ബഹാദുർഗയിലെ അസോദയിലെ എച്ച്പിസിഎൽ ഡിപ്പോയിൽ നിന്നായിരുന്നു ഘട്ടം ഘട്ടമായുള്ള ഇന്ധന മോഷണം.

മോഷ്ടാക്കൾ തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ 54 ലക്ഷം ലിറ്ററിന്റെ കുറവാണ് എച്ച്പിസിഎൽ ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പെയിന്റ് വ്യവസായമേഖലയിലായിരുന്നു മോഷ്ടിച്ച ഇന്ധനം മിനറൽ ടർപ്പന്റൈൻ എന്ന പേരിൽ മറിച്ച് വിൽക്കാൻ സഹായിച്ചിരുന്ന 53കാരനായ രാജ്കുമാർ ചൗധരിയും അറസ്റ്റിലായവരിലുണ്ട്. ട്രക്ക് ഡ്രൈവ‍ർമാർ ലോഗ് ബുക്കിൽ തിരിമറി നടത്തി ഒരോദിവസവും ശരാശരി 5000 ലിറ്റ‍ർ ഇന്ധനം മോഷ്ടിച്ചിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വിശദമായിട്ടുള്ളത്. ഡെലിവറിക്കായി പുറപ്പെടുന്ന ട്രെക്കിലെ ഇന്ധനത്തിന്റെ കുറവ് ഇത് മൂലമായിരുന്നു ശ്രദ്ധിക്കാതെ പോയിരുന്നത്.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ധനം എത്തിച്ചിരുന്നത് ഹരിയാനയിൽ നിന്നായിരുന്നു. ഇന്ധന ട്രക്കിലെ ജിപിഎസ് സംവിധാനത്തിൽ അടക്കം തിരിമറി നടത്തിയായിരുന്നു തട്ടിപ്പ്. അസോദയിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കുള്ള പാതയിലായിരുന്നു മോഷ്ടാക്കളുടെ ഗോഡൗണുണ്ടായിരുന്നത്. ഒരു ലിറ്ററിന് 30 രൂപയ്ക്ക് ടാങ്ക‍ർ ഡ്രൈവ‍ർമാരിൽ നിന്ന് വാങ്ങുന്ന ഇന്ധനം ലിറ്ററിന് 50 രൂപയ്ക്കാണ് മറിച്ച് വിറ്റിരുന്നത്. പെട്രോളും ഡീസലിനും സമാന രീതിയിൽ വില വരുന്ന വ്യോമയാന ഇന്ധനം വെറും 66 രൂപയ്ക്കായിരുന്നു കരിഞ്ചന്തയിൽ വിറ്റിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം