ജെഎൻയു സമരം : ചർച്ചയിൽ പ്രതീക്ഷയെന്ന് വിദ്യാർത്ഥി യൂണിയൻ
യൂണിയനും മന്ത്രാലയ അധികൃതരും തമ്മില്‍ ചില കാര്യങ്ങളിൽ രമ്യതയിലെത്തിയതായാണ് സൂചന. ചർച്ച നാളെയും തുടരും.
ദില്ലി: ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് വിദ്യാര്‍ത്ഥിയൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. യൂണിയനും മന്ത്രാലയ അധികൃതരും തമ്മില്‍ ചില കാര്യങ്ങളിൽ രമ്യതയിലെത്തിയതായാണ് സൂചന. ചർച്ച നാളെയും തുടരും.
വിദ്യാർത്ഥികളുമായി സംസാരിക്കാൻ പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ രേഖ മാനവവിഭവശേഷി മന്ത്രാലയം യൂണിയനു കൈമാറി. കാമ്പസിൽ പൊലീസ് നടപടി ഉണ്ടാകില്ലെന്ന് വിദ്യാർത്ഥി യൂണിയനു മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.
നാളെ മുതൽ ജെഎൻയുവിൽ സുരക്ഷ ഒരുക്കാൻ ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വൈസ് ചാന്‍സിലര്‍, രജിസ്ട്രാർ, മറ്റ് ഓഫീസ് ജീവനക്കാർ എന്നിവര്‍ക്ക് ജോലിക്ക് എത്താൻ സുരക്ഷ നൽകണമെന്നാണ് ദില്ലി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കാമ്പസിന്റെ സുഗമമായ പ്രവർത്തനം പൊലീസ് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാളെ സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിര്‍ദ്ദേശം.
Read Also: ജെഎന്‍യു സമരം: കാമ്പസ്സില്‍ സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം