ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ഇന്ന് ജന്മദിനം. ബിജെപി വിട്ട് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, അണ്ണാമലൈ മൗനം തുടരുകയാണ്. അണ്ണാമലൈ രാജിക്കത്ത് നൽകിയെന്ന റിപ്പോർട്ട് ഉണ്ടെങ്കിലും ബിജെപി സ്ഥിരീകരിച്ചിട്ടില്ല.
ചെന്നൈ: ബിജെപി വിട്ട് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ഇന്ന് 42-ാം പിറന്നാൾ. ജൂൺ രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അണ്ണാമലൈ രണ്ട് ദിവസമായി മൗനം പാലിക്കുകയാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജിവെക്കരുതെന്ന് നേതൃത്വം അണ്ണാമലൈയോട് അറിയിച്ചതായാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അണ്ണാമലൈ അമിത് ഷായെ കണ്ടത്. ദില്ലിയിൽ തുടരുന്ന അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ ദില്ലിയിൽ എത്തിയിട്ടുണ്ട്.
ചെന്നൈയിൽനിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി, ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈ, "ദയവായി കാത്തിരിക്കൂ, രണ്ട് ദിവസത്തിനകം ഇരുന്ന് കാര്യങ്ങൾ സംസാരിക്കാം" എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് ശേഷം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അണ്ണാമലൈ തയ്യാറായില്ല. നേരത്തെ, അണ്ണാമലൈയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ തമിഴ്നാട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. "ഞങ്ങളുടെ നേതാവ്, വരൂ, ഞങ്ങളെ നയിക്കൂ" എന്ന വാചകങ്ങളായിരുന്നു പോസ്റ്ററുകളിലെ ഉള്ളടക്കം.
ബിജെപിയിൽനിന്ന് രാജിവെക്കുന്ന അണ്ണാമലൈ പുതിയ സംഘടന രൂപീകരിച്ച് തമിഴ്നാട്ടിൽ പ്രവർത്തിക്കുമെന്നാണ് അഭ്യൂഹം. അണ്ണാമലൈ നിതിൻ നബീന് രാജിക്കത്ത് കൈമാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇക്കാര്യം ബിജെപി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. അണ്ണാമലൈയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബിജെപി കാര്യകർത്താവ് എന്ന ബയോ തന്നെയാണ് തുടരുന്നത്. അതേസമയം ജന്മദിനത്തിൽ അണ്ണാമലൈയ്ക്ക് ആശംസകളുമായി സംസ്ഥാന, ദേശീയ നേതാക്കൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ, 2020ലാണ് ബിജെപിയിൽ ചേർന്നത്. 10 മാസത്തിനകം ബിജെപി തമിഴ്നാട് അധ്യക്ഷപദവിയിലേക്ക് അണ്ണാമലൈ എത്തി. അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നാല് സീറ്റുകളിൽ വിജയിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം 11.24 ശതമാനമായി ഉയർത്താനും അണ്ണാമലൈയ്ക്ക് കഴിഞ്ഞു.
അതേസമയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാമലൈയെ നീക്കി നൈനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചെങ്കിലും ബിജെപിക്ക് ഒറ്റ സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. അണ്ണാ ഡിഎംകെയുമായി സഖ്യം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണ് അണ്ണാമലൈയെ നീക്കിയതും നൈനാർ നാഗേന്ദ്രനെ കൊണ്ടുവന്നതും. എന്നാൽ വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ മുന്നേറ്റം നടത്തിയതോടെ അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിന് തിരിച്ചുവരവ് നടത്താനായില്ല.


