സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടെന്ന പാർട്ടി സർവെയുടെ കൂടി അടിസ്ഥാനത്തിൽ ആണ് തീരുമാനം
ബെംഗളൂരു: കർണാടകയിൽ ഇന്ന് കോൺഗ്രസിന്റെ നിർണായക നിയമസഭാകക്ഷിയോഗം. ഡി കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സിദ്ധരാമയ്യ ദില്ലിയിൽ. മന്ത്രിസഭയിൽ വിശ്വസ്തർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ നീക്കം. നേതൃമാറ്റം തീരുമാനിച്ചത് ഹൈക്കമാൻഡ്. സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടെന്ന പാർട്ടി സർവെയുടെ കൂടി അടിസ്ഥാനത്തിൽ ആണ് തീരുമാനം. തീരുമാനം ഇനിയും നീളുന്നത് പൊട്ടിത്തെറിക്ക് ഇടയാക്കും എന്ന് വിലയിരുത്തി. പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിർണ്ണായകമായി. ഭാവിയിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും സിദ്ധരാമയ്യയ്ക്ക് നല്കാം എന്ന വാഗ്ദാനം ഉണ്ടായിരുന്നു. അതേസമയം ബിജെപി ഗവർണ്ണറെ ഉപയോഗിച്ച് കുളം കലക്കാൻ നോക്കിയെന്ന ആരോപണത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.
ഇന്നലെ ലോക്ഭവനിലെത്തി രാജി സമർപ്പിച്ച ശേഷം സിദ്ധരാമയ്യ ദില്ലിക്ക് പുറപ്പെട്ടിരുന്നു. രാഹുലും ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കളെ കണ്ട് നന്ദി അറിയിക്കാനാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും മന്ത്രിസഭ പുനസംഘനയിൽ ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ളവ തന്റെ വിശ്വസ്തർക്ക് ഉറപ്പാക്കാൻ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കി ഹോളിക്കായും സിദ്ധരാമയ്യ ക്യാമ്പ് സമ്മർദം ചെലുത്തുന്നുണ്ട്. ഇരു നേതാക്കളുമായും ഹൈക്കമാൻഡ് ചർച്ച നടത്തും. ലോക്ഭവന് ഇന്നലെ കൈമാറിയ സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവർണർ അംഗീകരിച്ചേക്കും


