Asianet News MalayalamAsianet News Malayalam

കർണാടകത്തിലെ പ്രതിസന്ധി: എംഎൽഎമാർ ഗോവയിലേക്ക് പോയിട്ടില്ല; രഹസ്യകേന്ദ്രത്തിലെന്ന് സൂചന

എംഎൽഎമാരെ പുണെയിലേക്കോ ഗോവയിലേക്കോ മാറ്റാൻ ആയിരുന്നു നീക്കങ്ങൾ. എന്നാല്‍ ഇവര്‍ ഇപ്പോഴും മുംബൈയിലെ രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ് എന്നാണ് വിവരം.

Karnataka political crisis resigned mlas in secret
Author
Karnataka, First Published Jul 9, 2019, 9:23 AM IST

ബെംഗളുരു: കര്‍ണാടക സര്‍ക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കി രാജിവച്ച എംഎൽഎമാർ മുംബൈയിൽ നിന്നും ഗോവയിലേക്ക്  പോയിട്ടില്ലെന്ന് സ്ഥിരീകരണം. ഇവർ മുംബൈയിലെ തന്നെ പവായിയിലുള്ള സ്വകാര്യ ഹോട്ടലിൽ തുടരുന്നുവെന്ന് സൂചന. എംഎൽഎമാരെ പുണെയിലേക്കോ ഗോവയിലേക്കോ മാറ്റാൻ ആയിരുന്നു നീക്കങ്ങൾ. എന്നാല്‍ ഇവര്‍ ഇപ്പോഴും മുംബൈയിലെ രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ് എന്നാണ് വിവരം. ഇവരെ മുംബൈയിലെ തന്നെ മറ്റൊരു രഹസ്യ കേന്ദ്രത്തിൽ എത്തിച്ചെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി തങ്ങിയിരുന്ന ബാന്ദ്ര കുർള കോംപ്ലക്സിലെ സ്വകാര്യ ഹോട്ടലിൽ നിന്നും ഇവരെ രഹസ്യമായി മാറ്റിയിരുന്നു. ഇതോടെ ഹോട്ടലിന്റെ മുമ്പിൽ നിന്നും മുംബൈ പൊലീസ് സുരക്ഷ പിൻവലിച്ചു. 

കർണാടക രാഷ്ട്രീയത്തിന് ഇന്ന് നിർണായക ദിനമാണ്. 13 വിമത എംഎൽഎമാരുടെ രാജിയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. എന്നാല്‍, ചര്‍ച്ചയില്‍ വഴങ്ങാത്ത വിമതരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇന്ന് ചേരുന്ന കോൺഗ്രസ്‌ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. 'തമിഴ്‍നാട്' മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്‍റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോൺഗ്രസ്‌ പറയുന്നു. 

Read More: 'കർ'നാടകം കോടതി കയറിയേക്കും: 107 പേർ ഒപ്പമുണ്ടെന്ന് യെദിയൂരപ്പ: എംഎൽഎമാർ 'മുംബൈ ടു ഗോവ'

ഇതിനിടെ, കോൺഗ്രസിന് തലവേദനയായി ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ശിവാജി നഗർ എംഎൽഎയായ രോഷൻ ബെയ്‍ഗാണ് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ രാജി വച്ച എംഎൽഎമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭയിൽ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ ഭൂരിപക്ഷം 108 ആയി എന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 സ്വന്തം കയ്യിലുണ്ടെന്നാണ് യെദിയൂരപ്പ പറയുന്നത്. 

Read More: 'കർ'നാടകം കോടതി കയറിയേക്കും: 107 പേർ ഒപ്പമുണ്ടെന്ന് യെദിയൂരപ്പ: എംഎൽഎമാർ 'മുംബൈ ടു ഗോവ'

അതേസമയം, മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാർ എംഎൽഎമാരെ കാണാൻ ശ്രമിക്കുന്നുണ്ട്. രാമലിംഗ റെഢിയെ ഉപമുഖ്യമന്ത്രിയാക്കിയാൽ അഞ്ച് എംഎൽമാരെ തിരികെയെത്തിക്കാമെന്ന് കോൺഗ്രസ്‌ കണക്കുകൂട്ടുന്നുണ്ട്. രാജിവച്ച രണ്ട് സ്വാതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി 107 എംഎൽഎമാർ ഒപ്പം ഉണ്ടെന്ന് അവകാശപ്പെടുന്നു. ജെഡിഎസ് എംഎൽഎമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ തുടരുകയാണ്. എംഎൽഎമാരുമായി കോൺഗ്രസും ജെഡിഎസും ഗവർണറെ കണ്ടേക്കും. 

Read More: കർ'നാടക'ത്തിൽ ഇനിയെന്ത് സംഭവിക്കും? കണക്കുകൾ പറയുന്നതെന്ത്? സാധ്യതകൾ എന്തൊക്കെ?

Follow Us:
Download App:
  • android
  • ios