ടിഎംസി എംപി മഹുവ മൊയ്ത്രക്ക് നേരെ ഇൻഡിഗോ വിമാനത്തിൽ ഒരു കൂട്ടം ആളുകൾ പ്രതിഷേധിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെ 'ചോർ ചോർ', 'ജയ് ശ്രീറാം' എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രിയോട് ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു.
ദില്ലി: ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഒരു കൂട്ടം പുരുഷന്മാർ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ടിഎംസി എംപി മഹുവ മൊയിത്ര. തനിക്ക് നേരെ ‘ചോർ ചോർ, ടിഎംസി ചോർ , ജയ് ശ്രീറാം ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചതിന് ശേഷം ഉപദ്രവിച്ചുവെന്ന് അവർ ആരോപിച്ചു. പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്ക് പോകവെയാണ് ഇൻഡിഗോ 6E 719 വിമാനത്തിൽ നാല് മുതൽ ആറ് വരെ പുരുഷന്മാർ തന്റെ നേരെ അതിക്രമിച്ചു കയറിയതായി മൊയ്ത്ര ആരോപിച്ചത്.
ഞാൻ 6E 719 ലെ സീറ്റ് 1F ൽ ആയിരുന്നു. ആറോളം വരുന്ന പുരുഷന്മാർ കയറകയും എന്നെ നോക്കുകയും ചെയ്തു. പിന്നീട് വിമാനത്തിന്റെ പിൻഭാഗത്തേക്ക് പോയി. വിമാനം ലാൻഡ് ചെയ്തപ്പോഴും വാതിലുകൾ തുറക്കുന്നതിനു മുമ്പും അവർ ഉപദ്രവിക്കാൻ ശ്രമിച്ചു. ‘ചോർ ചോർ, ടിഎംസി ചോർ, പിഷി ചോർ, ഭായ്പോ ചോർ (കള്ളന്മാർ, കള്ളന്മാർ, ടിഎംസി കള്ളനാണ്, അമ്മായി കള്ളനാണ്, അനന്തരവൻ ഒരു കള്ളനാണ്)’ എന്ന് ഇവർ മുദ്രാവാക്യം വിളിച്ചു.
ടിഎംസി നേതാവ് മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും ലക്ഷ്യം വച്ചായിരുന്നു മുദ്രാവാക്യങ്ങൾ. വിമാനത്തിനുള്ളിലെ തന്റെ സുരക്ഷയെ അത് അപകടത്തിലാക്കിയെന്ന് മഹുവ പറഞ്ഞു. റിപ്പോർട്ട് പരിശോധിക്കാനും ഉൾപ്പെട്ടവരെ തിരിച്ചറിയാനും അവരെ നോ-ഫ്ലൈ ലിസ്റ്റിൽ പെടുത്താനും മഹുവ ഇൻഡിഗോയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരപ്പുവിനെയും അവർ ടാഗ് ചെയ്തു. എന്നാൽ, ഇൻഡിഗോയിൽ നിന്നോ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നോ ഉടനടി പ്രതികരണമൊന്നും ലഭിച്ചില്ല.
