രാജസ്ഥാനിൽ നീറ്റ് പരീക്ഷ ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത നിലയിൽ. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജിയിലാണ് സംഭവം. 22കാരനായ പ്രദീപ് മേഘ്‍വാൾ ആണ് മരിച്ചത്. മൂന്നു വർഷമായി നീറ്റ് പരീക്ഷയ്ക്കായി പരിശീലിച്ചു വരികയായിരുന്നു പ്രദീപ്.
ജയ്പുർ: രാജസ്ഥാനിലെ സിക്കാറിൽ നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാൾ (22) ആണ് മരിച്ചത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പ്രദീപ് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കഴിഞ്ഞ മൂന്നുവർഷമായി മെഡിക്കൽ പഠനപ്രവേശന പരീക്ഷയായ നീറ്റിൻ്റെ പരിശീലനത്തിലായിരുന്നു പ്രദീപ്. സിക്കാറിലെ പിപ്രാലി റോഡിൽ വാടകയ്ക്ക് താമസിച്ചു കോച്ചിങ് കേന്ദ്രത്തിൽ പോയി പഠിച്ചുവരികയായിരുന്ന പ്രദീപ്, ഇത്തവണത്തെ നീറ്റ് പരീക്ഷയ്ക്ക് 650ലധികം മാർക്ക് പ്രതീക്ഷിച്ചിരുന്നു. മെഡിക്കൽ പ്രവേശനം ലഭിക്കുമെന്ന് പ്രദീപും കുടുംബവും പ്രതീക്ഷിച്ചിരിക്കെ പരീക്ഷ റദ്ദാക്കിയതോടെ യുവാവ് വിഷാദത്തിലാകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
വെള്ളിയാഴ്ച വീട്ടിലെ മുറിയിലാണ് പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂത്തസഹോദരിയാണ് പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ആൻസർ കീ അനുസരിച്ച് പ്രദീപ് 650ലധികം മാർക്ക് നേടി മെഡിക്കൽ പ്രവേശനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പിതാവ് രാജേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി മകൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇത്തവണ മികച്ച രീതിയിൽ പരീക്ഷ എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചാണ് മകനെ പഠിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു. ഏകദേശം 11 ലക്ഷത്തോളം ചെലവഴിച്ചു. പ്രദീപിന് നല്ലൊരു ഭാവി ഉണ്ടാകാനായി തങ്ങൾ വീട് പണിപോലും മാറ്റിവെച്ചാണ് പഠിപ്പിച്ചിരുന്നതെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു.
പോസ്റ്റ് മോർട്ടം നടപടികൾക്കായി പ്രദീപിൻ്റെ മൃതദേഹം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗാർഥിയുടെ മരണത്തെ തുടർന്ന് നാട്ടുകാർ രോഷാകുലരാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടം പ്രതിഷേധിച്ചു.
കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. നീറ്റ് വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ചോദ്യപ്പേപ്പർ തയ്യാറാക്കിയ വ്യക്തി അറസ്റ്റിലായത് സംഘടിത അഴിമതിക്ക് തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതിനിടെ, ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തും. പരീക്ഷസമയം 15 മിനിറ്റ് കൂടി നീട്ടി. പരീക്ഷാക്രമക്കേട് തടയാൻ അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും നടത്തുകയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കേന്ദ്രമന്ത്രി ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


