ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്‍റെ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു, ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി സ്ഥാനവും ഉടൻ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹത്തിന്‍റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. 

പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ വമ്പൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്‍റെ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ഇന്ന് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ക്യാബിനറ്റ് മന്ത്രി വിജയ് കുമാർ ചൗധരി രാജിക്കാര്യം സ്ഥിരീകരിച്ചതോടെ നിതീഷ് കുമാർ അടുത്തതായി സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. വരും ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവെയ്ക്കുമെന്നാണ് വിവരങ്ങൾ. ഭരണതലത്തിൽ വലിയൊരു അധികാര കൈമാറ്റത്തിന് മുന്നോടിയായാണ് ഈ അപ്രതീക്ഷിത രാജി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ജെഡിയു നേതൃത്വം നൽകുന്ന ഭരണകൂടത്തിന്‍റെ ഭാവി സംബന്ധിച്ചും നിതീഷ് കുമാറിന്‍റെ അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ചും നിലവിൽ അഭ്യൂഹങ്ങൾ ശക്തമാണ്. ദീർഘകാലമായി ബിഹാർ രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായ നിതീഷ് കുമാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് പ്രതിപക്ഷ പാർട്ടികളെയും ഭരണകക്ഷിയെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 16 നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണ മുഖ്യമന്ത്രി കസേരയിലെത്തി വെറും നാല് മാസത്തിന് ശേഷമാണ് പടിയിറക്കം.

നിതിഷ് കുമാർ യുഗത്തിന് പൂർണ വിരാമം

നിതീഷിന്‍റെ പകരക്കാരനായി ജെ ഡി യുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെ ഡി യുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോൾ തന്നെ നിതീഷിന്‍റെ പടിയിറക്കം ഉറപ്പായിരുന്നു. പത്താമൂഴത്തില്‍ മുഖ്യമന്ത്രി കസേരയില്‍ വെറും 4 മാസത്തോളം മാത്രം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര്‍ രാഷ്ട്രീയത്തെയും, ദേശീയ രാഷ്ട്രീയത്തേയും കൈപ്പിടിയിലൊതിക്കിയിരുന്ന രാഷ്ട്രീയ അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെ ഡി യു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. വെനിസ്വലന്‍ പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയതിന് സമാനമാണ് നിതീഷിനെ ബി ജെ പി റാഞ്ചിയതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പരിഹാസം.