പുതിയ ഥാർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ച അപകടത്തിൽ പെട്ട യുവതി മാണി പവാർ താൻ മരിച്ചു എന്ന വാർത്തകൾ നിഷേധിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ദില്ലി: പുതിയ ഥാ‌ർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുന്ന വീഡിയോ രാജ്യമാകെ വൈറലായിരുന്നു. എന്നാൽ, താൻ മരിച്ചു എന്നുള്ള വാർത്തകൾ തെറ്റാണെന്ന് അപകടത്തിൽപ്പെട്ട യുവതി മാണി പവാർ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ പറഞ്ഞു. ദില്ലിയിലെ ഒരു ഷോറൂമിൽ വെച്ച് കാർ റോഡിലിറക്കുന്നതിന് മുൻപുള്ള ഒരു ചടങ്ങ് നടത്തുന്നതിനിടെയാണ് 29കാരിയായ മാണി പവാറിന് അപകടം സംഭവിച്ചത്. ഥാ‌ർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങായിരുന്നു അത്. എന്നാൽ, അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർത്തുകയും 27 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയും ചെയ്തു.

"വ്യാജ വാർത്തകൾക്കെതിരെയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കാഴ്ചകളും ലൈക്കുകളും നേടാൻ ചിലർ വ്യാജ വീഡിയോകൾ പുറത്തുവിട്ടു. അപകടത്തിൽപ്പെട്ട സ്ത്രീക്ക് ഒടിവുകളും മൂക്കിന് പരിക്കും ഉണ്ടായെന്ന് അവർ പറഞ്ഞു. കൂടാതെ, യുവതി മരിച്ചുവെന്നും അവർ പറഞ്ഞു. ഇതെല്ലാം വ്യാജ വീഡിയോകളാണ്," ഗാസിയാബാദ് സ്വദേശിയായ മാണി പവാർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പറഞ്ഞു.

കിഴക്കൻ ദില്ലിയിലെ നിർമാൺ വിഹാറിലുള്ള ഷോറൂമിൽ നടന്ന സംഭവത്തെക്കുറിച്ച് അവർ വിശദീകരിച്ചു. അപകടം നടന്ന സമയത്ത് താനും കുടുംബവും ഒരു സെയിൽസ്മാനും കാറിനുള്ളിൽ ഉണ്ടായിരുന്നു. കാറിൻ്റെ ആർപിഎം കൂടുതലായിരുന്നു. സെയിൽസ്മാൻ ഇത് ഞങ്ങളോട് പറഞ്ഞിരുന്നു. കാർ പെട്ടെന്ന് വേഗത്തിലാകുകയും താഴേക്ക് പതിക്കുകയും തലകീഴായി മറിയുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. കാർ താഴെ വീണതിന് ശേഷം ഞങ്ങൾ മൂന്നുപേരും മുൻവാതിലിലൂടെ പുറത്തിറങ്ങി. ഞങ്ങൾക്ക് ആർക്കും പരിക്കേറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"ഞാൻ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല. ദയവായി വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത് നിർത്തുക," അവർ പറഞ്ഞു. അപകടത്തിന് ശേഷമുള്ള വീഡിയോ വൈറലായിരുന്നു. ഷോറൂമിന് താഴെയുള്ള റോഡിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന കാറാണ് വീഡിയോയിലുണ്ടായിരുന്നത്.