കോയമ്പത്തൂരിലെ ഫ്ലവർ മാർക്കറ്റിൽ സ്ലീവ്‌ലെസ് ടോപ്പ് ധരിച്ചെത്തിയ നിയമവിദ്യാർത്ഥിനിയെ വ്യാപാരി അധിക്ഷേപിച്ചു. വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ വ്യാപാരിയെ യുവതി ചോദ്യം ചെയ്യുകയും, ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

കോയമ്പത്തൂർ: വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച വ്യാപാരിയെ ചോദ്യം ചെയ്ത് നിയമവിദ്യാർത്ഥിനി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ തിരക്കേറിയ ഫ്ലവർ മാർക്കറ്റിലാണ് സംഭവം. സ്ലീവ്‌ലെസ് ടോപ്പ് ധരിച്ച് മാർക്കറ്റിലെത്തിയ വിദ്യാര്‍ത്ഥിനിയോട്, ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിച്ച് വരരുതെന്ന് വ്യാപാരി പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വ്യാപാരിയുടെ മോശം പരാമർശത്തിൽ ഞെട്ടിയ യുവതി, എന്തുകൊണ്ടാണ് അത്തരത്തിൽ സംസാരിച്ചതെന്ന് ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻപ് സമാന വസ്ത്രം ധരിച്ചെത്തിയ യുവതികൾക്ക് മോശം അനുഭവമുണ്ടായതാണ് ഇങ്ങനെ പറയാൻ കാരണമെന്ന് വ്യാപാരി മറുപടി നൽകി. തുടർന്ന്, യുവതി തന്‍റെ വസ്ത്രം മോശമല്ലെന്ന് പറയുകയും, ഇത്തരം വസ്ത്രങ്ങൾ മാർക്കറ്റിൽ അനുവദനീയമല്ലെങ്കിൽ അക്കാര്യം സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം വഷളായപ്പോൾ, മറ്റ് ചില വ്യാപാരികളും കടയുടമയെ പിന്തുണച്ച് രംഗത്തെത്തി. യുവതി വ്യാപാരിയെ ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ സംഭവം പൊതുഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെയും, അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.