തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം: രണ്ട് പേർ കൂടി പിടിയിൽ
പുതപ്പ് വില്‍പ്പനാക്കാരായാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണം.
ചെന്നൈ: തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണത്തില്‍ രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റിഡിയിലെടുത്തു. തിരുവാരൂരിൽ ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മണികണ്ഠന്‍, സുരേഷ് എന്നിവര്‍ പിടിയിലായത്. അഞ്ച് കിലോ സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെത്തി. ഈ സ്വര്‍ണം മോഷണം നടന്ന ലളിത ജ്വല്ലറിയിലേതെന്ന് എന്ന് പൊലീസ് സ്ഥരീകരിച്ചു.
ഇവരുടെ പക്കല്‍ സ്വര്‍ണം എത്തിയത് എങ്ങനെയെന്ന് പരിശോധിക്കുകയാണ്. കോയമ്പത്തൂര്‍ പുതുക്കോട്ടെ എന്നിവടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റിഡിയിലായ ആറ് ജാര്‍ഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പിടിയിലായ മോഷ്ടാക്കള്‍ കേരളത്തിലും കവര്‍ച്ച നടത്തിയവരാണെന്നാണ് തമിഴ്നാട് പൊലീസ് വ്യക്തമാക്കുന്നത്.
Read More: ഒരേ സമയം, സമാന രീതി; ചുമരും വാതിലും കുത്തിതുറന്നുള്ള മോഷണ പരമ്പരയില്‍ ഞെട്ടി തമിഴ്നാട്
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് ജ്വല്ലറിയില്‍നിന്ന് മോഷണം പോയത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്ന് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കയറുകയായിരുന്നു. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ജ്വല്ലറിയുടെ പുറക് വശത്തുള്ള സ്കൂളിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിയിരുന്നു.
പുതപ്പ് വില്‍പ്പനാക്കാരായാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണം. മൃഗങ്ങളുടെ രൂപമുള്ള മുഖംമൂടി ധരിച്ച് രണ്ട് പേര്‍ ജ്വല്ലറിക്ക് അകത്ത് പ്രവേശിക്കുകയും, മറ്റുള്ളവര്‍ പുറത്ത് നിന്ന് സഹായം നല്‍കുകയുമായിരുന്നു.
Read Also: തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി മോഷണത്തില്‍ 6 പേര്‍ പിടിയില്‍; പിടിയിലായവര്‍ കേരളത്തിലും മോഷണം നടത്തി