കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനിയെ തുടർന്ന് മയിലുകൾ കൂട്ടത്തോടെ ചത്തു. ഏപ്രിൽ 16നും 24നും ഇടയിലായി 44 മയിലുകലാണ് ചത്തത്. സംഭവത്തെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. രോഗബാധ വ്യാപിക്കാതിരിക്കാൻ നിരീക്ഷണം തുടരുന്നു.
തുംകൂരു: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്.
തുംകൂരു താലൂക്ക് പരിധിയിൽ വരുന്ന ബൊമ്മനഹള്ളി, മച്ചേനഹള്ളി എന്നിവിടങ്ങളിൽ ഏപ്രിൽ 16നും 24നും ഇടയിലാണ് മയിലകുകൾ ചത്തത്. കടുത്ത ചൂടാണ് പക്ഷികളുടെ മരണത്തിന് കാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ജഡങ്ങളിൽ നിന്നുള്ള സാംപിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആണ് പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് 33 ഗ്രാമങ്ങളിൽ 10 കിലോമീറ്റർ പരിധിയിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ അണുനാശിനി സ്പ്രേ ചെയ്യാനുള്ള നിർദേശവും അധികൃതർക്ക് നൽകിയിട്ടുണ്ട്.
രോഗബാധ മറ്റ് പക്ഷികളിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തുംകൂരു ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശശിധരൻ ജിആർ അറിയിച്ചു. സമീപത്തെ കോഴിഫാമുകളാണ് വൈറസ് വ്യാപനത്തിൻ്റെ ഉറവിടമെന്നാണ് സംശയിക്കുന്നത്. കോഴിഫാം ഉടമകൾക്കും വ്യാപാരികൾക്കും ബോധവൽകരണം നടത്തിയ അധികൃതർ, പക്ഷികളുടെ സാംപിളുകൾ ശേഖരിക്കുന്ന നടപടികളിലേക്കും കടന്നു. നിയന്ത്രണങ്ങളുള്ള മേഖലകളിലേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
താഴേത്തട്ടിലുള്ള നിരീക്ഷണപ്രവർത്തനങ്ങൾക്കായി ആർആർടി, റവന്യൂ സംഘങ്ങളെയും ഗ്രാമപഞ്ചായത്ത് മെമ്പർമാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്. ഏപ്രിൽ 23ന് ശേഷം മയിലുകളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നാണ് വനം വകുപ്പ് അധികൃതർ കരുതുന്നത്.


