കാറിന്റെ വിൻഡ് ഷീൽഡിൽ ഷെയ്ഡിനായി നൽകിയ കളറിന്റെ പേരിലാണ് പൊലീസ് കാർ തടഞ്ഞത്. പിന്നാലെയാണ് ഇവി കാറിന് പുക പരിശോധിച്ച സർട്ടിഫിക്കറ്റില്ലെന്ന് എഎസ്ഐ പറയുന്നത്

ജയ്പൂർ: പുക പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഇവി കാർ ഉടമയ്ക്ക് പിഴയിട്ട് പൊലീസ്. ഇവി കാർ ഉടമ പിഴയുടെ പേരിൽ പൊലീസുകാരനുമായി തർക്കിക്കുന്ന വീഡിയോ ചർച്ചയാവുന്നു.രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിട്ടുള്ളത്. ടാറ്റ ടിയാഗോ ഇവി ഉടമയ്ക്ക് 1500 രൂപ പിഴയാണ് പൊലീസ് ചുമത്തിയത്. കാറിന്റെ വിൻഡ് ഷീൽഡിൽ ഷെയ്ഡിനായി നൽകിയ കളറിന്റെ പേരിലാണ് പൊലീസ് കാർ തടഞ്ഞത്. പിന്നാലെയാണ് ഇവി കാറിന് പുക പരിശോധിച്ച സർട്ടിഫിക്കറ്റില്ലെന്ന് എഎസ്ഐ പറയുന്നത്. ഇതോടെ വിൻഡോ ഷേഡിലെ നിറത്തിനുള്ള 200 രൂപയുടെ പിഴയോടൊപ്പം പുക സർട്ടിഫിക്കറ്റില്ലാത്തതിനും പിഴ ചുമത്തുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പുക പരിശോധിച്ച സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പൊലീസുകാരനെ ധരിപ്പിക്കാൻ ശ്രമിക്കുന്ന ഉടമയുടെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉടമ വാദിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.

View post on Instagram

സംഭവം വിവാദമായതോടെ രാജസ്ഥാൻ പൊലീസ് പ്രതികരണവുമായി രംഗത്തെത്തി. വിൻഡോ ഷെയ്ഡുകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഉദ്യോഗസ്ഥന് അബദ്ധം സംഭവിച്ചതാണെന്നും, തെറ്റായി രേഖപ്പെടുത്തിയ പിഴ സിസ്റ്റത്തിൽ നിന്ന് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പുകക്കുഴലുകൾ ഇല്ലാത്തതിനാൽ അവയ്ക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പെട്രോൾ, ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണം നിയന്ത്രിക്കാനാണ് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. അതിനാൽ ഇലക്ട്രിക് വാഹന ഉടമകൾ ഇത്തരം സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം