പാറമടയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് നിന്നാണ് കല്ലുകൾ ഇടിഞ്ഞ് വീണത്.

സോൻഭദ്ര: ഉത്തർ പ്രദേശിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ 15പേർ. ഉത്തർ പ്രദേശിലെ സോൻഭദ്രയിലാണ് അപകടമുണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി ജോലിക്കാർ പാറമടയിൽ ജോലി ചെയ്യുന്നതിനിടെ പാറമടയുടെ ഒരു ഭാഗം തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയും കുടുങ്ങിക്കിടക്കുന്നവരെ പുറത്ത് എത്തിക്കാനായിട്ടില്ല. ബില്ലി മാർഖുണ്ഡി മേഖലയിലെ പാറമടയിലാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികളാണ് അപകട സമയത്ത് ക്വാറിയിൽ ഉണ്ടായിരുന്നത്. 

ഇന്നലെ രാത്രി മുതൽ പാറയുടെ അവശിഷ്ടങ്ങൾ മാറ്റി ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് എംഎൽഎ സഞ്ജിവ് കുമാർ ഗോണ്ട് വിശദമാക്കിയത്. രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ ആയിട്ടുണ്ട്. പനാരി ഗ്രാമത്തിൽ നിന്നുള്ള 30കാരനായ രാജു സിംഗ് ആണ് മരിച്ചവരിൽ ഒരാൾ. പാറമടയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് നിന്നാണ് കല്ലുകൾ ഇടിഞ്ഞ് വീണത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം