മെൽബണിൽ പ്രധാനമന്ത്രി മോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങിയവരാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്‌ട്രേലിയൻ ഇന്ത്യൻ പ്രവാസി സമൂഹം രംഗത്ത്. വ്യാജ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ കോൺഗ്രസ് നേതൃത്വത്തിന് തുറന്ന കത്തയച്ചു.

മെൽബൺ: മെൽബണിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം കടുത്ത പ്രതിഷേധത്തിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും അയച്ച തുറന്ന കത്തിലൂടെ, ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പരസ്യമായി പിൻവലിച്ച് മാപ്പ് പറയണമെന്ന് 'മെൽബൺ മീറ്റ്സ് മോദി' സംഘാടകർ ആവശ്യപ്പെട്ടു. സിഡ്നിയിൽ നിന്ന് മെൽബണിലേക്ക് 'മോദി എയർവേസ്' എന്ന പേരിൽ ചാർട്ടർ വിമാനം ഒരുക്കിയ പ്രവാസി കൂട്ടായ്മയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ ഒൻപതിന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തോളം പേർ പങ്കെടുത്ത വൻ ജനസംഗമത്തെ 'നിർമ്മിത ജനപ്രീതി' എന്ന് വിളിച്ച് പവൻ ഖേര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരിഹസിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയതായും വിമാനയാത്രാ സൗകര്യം ബിജെപിയോ സർക്കാരോ സ്പോൺസർ ചെയ്തതാണെന്നുമുള്ള വിദേശ മാധ്യമ റിപ്പോർട്ടുകൾ കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും പതിനായിരക്കണക്കിന് ഇന്ത്യൻ-ഓസ്‌ട്രേലിയൻ പൗരന്മാരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതുമാണെന്ന് സംഘാടകർ കത്തിൽ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നിന്ന് സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയും പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയുമാണ് ജനങ്ങൾ മെൽബണിൽ എത്തിയതെന്നും ഇതിന് ബിജെപിയുമായോ ഇന്ത്യൻ സർക്കാരുമായോ യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം രാഷ്ട്രീയമായി വൈവിധ്യമുള്ളവരാണെന്നും അതിൽ കോൺഗ്രസിനെയും ബിജെപിയെയും മറ്റ് കക്ഷികളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും കത്തിൽ പറയുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെയും വ്യക്തിപരമായ സാമ്പത്തിക റിസ്ക് എടുത്തുമാണ് ചാർട്ടർ വിമാന സർവീസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. രാഷ്ട്രീയമായ എതിർപ്പുകൾ പ്രകടിപ്പിക്കാൻ പ്രവാസികളെ ബലിയാടാക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു. ചാർട്ടർ വിമാനത്തിന് ബിജെപി പണം നൽകിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കുക, പെയ്ഡ് ക്രൗഡ് പരാമർശം പിൻവലിക്കുക, പ്രവാസി സമൂഹത്തോട് മാപ്പ് പറയുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സംഘാടകർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനെയാണ് കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി അധിക്ഷേപിച്ചതെന്ന് പ്രവാസി നേതാക്കൾ കുറ്റപ്പെടുത്തി.