കേന്ദ്രമന്ത്രിയും ബിജെപിയുടെ ബംഗാൾ ചുമതലക്കാരനുമായ ഭൂപേന്ദ്ര യാദവിന്റെ വസതിയിലെത്തി ടി എം സി എംപിമാർ കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഈ ചർച്ചകളിൽ പങ്കെടുത്തു.
ദില്ലി : ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മമത ബാനർജിക്ക് വീണ്ടും അഗ്നിപരീക്ഷയായി എം പിമാരുടെ ചുവടുമാറ്റശ്രമം. മമതയെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പാർട്ടി നേതൃത്വത്തോട് വിയോജിപ്പുള്ള വിമത എം പിമാർ കൂട്ടത്തോടെ ദേശീയ തലസ്ഥാനമായ ദില്ലിയിലെത്തി കേന്ദ്ര ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയിരിക്കുകയാണ്. ലോക്‌സഭയിലെ തൃണമൂലിന്റെ ആകെയുള്ള 28 പ്രതിനിധികളിൽ 22 പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് വിമതർ അവകാശപ്പെടുന്നു.
കേന്ദ്രമന്ത്രിയും ബിജെപിയുടെ ബംഗാൾ ചുമതലക്കാരനുമായ ഭൂപേന്ദ്ര യാദവിന്റെ വസതിയിലെത്തി ടി എം സി എംപിമാർ കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഈ ചർച്ചകളിൽ പങ്കെടുത്തു. രാജ്യസഭാംഗത്വം രാജിവെച്ച സുഖേന്ദു ശേഖർ റോയും വിമതർക്കൊപ്പമുണ്ട്. ടി എം സി എംപിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും വിമതർക്കൊപ്പം ദില്ലിയിലുണ്ടെന്നാണ് മറ്റൊരു ടിഎംസി എംപിമായ മഹുവ മൊയിത്ര ആരോപിക്കുന്നത്. ടിഎംസി എംപിമാരുടെ കത്ത് കിട്ടിയെന്ന് സ്പീക്കറുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മമത വിഭാഗം ദില്ലിയിൽ ഇന്ന് വാർത്താസമ്മേളനം നടത്തും.
സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുകയും പാർട്ടി കേവലം 80 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തതോടെയാണ് തൃണമൂൽ കോൺഗ്രസിനുള്ളിൽ കലാപം രൂക്ഷമായത്. ലോക്‌സഭയിലെ തൃണമൂലിന്റെ പ്രധാന മുഖങ്ങളായ മഹുവ മൊയ്ത്രയും കല്ല്യാൺ ബാനർജിയും തമ്മിലുള്ള പരസ്യപ്പോരും ദില്ലിയിൽ തിരിച്ചടിയായി.
നിയമസഭയിൽ ആകെയുള്ള 294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപി ചരിത്ര വിജയം സ്വന്തമാക്കുകയും സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. സ്വന്തം തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് മമത ബാനർജി പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയെ 58 ടിഎംസി എംഎൽഎമാരുടെ പിന്തുണയോടെ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതും മമതയ്ക്ക് കനത്ത തിരിച്ചടിയായി.


