പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ നടപടി. ബെംഗളൂരുവിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. മെയ് 10ന് നടന്ന സംഭവത്തിലാണ് നടപടി ഉണ്ടായത്. ബെംഗളൂരു സൗത്ത് എസ്പി ആ‍ർ ശ്രീനിവാസ് ആണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ബെംഗളൂരു സൗത്ത് എസ്പി ആ‍ർ ശ്രീനിവാസ് ആണ് സബ് ഇൻസ്പെക്ട‍ർ അടക്കം ആറു പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. നടപടി നേരിട്ട പൊലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.

Add Asianetnews as a Preferred SourcegooglePreferred

മെയ് 10ന് ബെം​ഗളൂരുവിലെ ആ‍ർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദ‍ർശനത്തിനിടെ ആണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലിൽ സംശയകരമായ സാഹചര്യത്തിൽ ശ്രദ്ധയിൽപെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്.

കോൺ​സ്റ്റബിൾ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടികൾ, ക‍ർപ്പൂരം, ബാറ്ററികൾ, വയറുകൾ, റിയൽ-ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്സിൽ ഉണ്ടായിരുന്നത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്സിൽനിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വൃത്തങ്ങൾ ആ​ദ്യം അറിയിച്ചിരുന്നത്. എന്നാൽ എൻഐഎ വിവരങ്ങൾ തേടിയതിനെ തുട‍ർന്നാണ് ബോക്സിൽ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടത്.

അന്വേഷണം പൂർത്തിയാകുംവരെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു ബെം​ഗളൂരു സൗത്തിലെ ക​ഗ്​ഗലിപുര പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ സംസ്ഥാന സ‍ർക്കാരിനെതിരെ ബിജെപി രം​ഗത്തെത്തിയിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് പറ‍ഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര, കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാനവും സുരക്ഷയും പൂർണമായും തകർന്നുവെന്നും ആരോപിച്ചു.