ബെംഗളൂരുവിൽ 'നന്ദിനി' ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് നിർമ്മിച്ച് വിറ്റിരുന്ന റാക്കറ്റിന്റെ മുഖ്യസൂത്രധാരന്മാരായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കെഎംഎഫിന്റെ ആഭ്യന്തര പരിശോധനയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്.

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാജ 'നന്ദിനി' നെയ്യ് റാക്കറ്റ് തകർത്ത് ദിവസങ്ങൾക്കകം, മുഖ്യസൂത്രധാരന്മാരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവകുമാർ, ഭാര്യ രമ്യ എന്നിവരാണ് അറസ്റ്റിലായത്. കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍റെ (കെ എം എഫ്) ഉടമസ്ഥതയിലുള്ള 'നന്ദിനി' എന്ന ബ്രാൻഡിന്‍റെ പേരിൽ ഇവർ വ്യാജ നെയ്യ് നിർമ്മിച്ച് വിൽക്കുന്ന യൂണിറ്റാണ് നടത്തിയിരുന്നത്. സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജ നെയ്യ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വലിയ അത്യാധുനിക യന്ത്രങ്ങൾ കണ്ടെത്തി. വൻതോതിൽ വ്യാജ 'നന്ദിനി' ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ദമ്പതികൾ നൂതന വ്യാവസായിക ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി അധികൃതർ പറഞ്ഞു.

ഉത്പാദന പ്രക്രിയകൾക്ക് ഉപയോഗിച്ച എല്ലാ യന്ത്രസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ റാക്കറ്റിന്‍റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസ്തമായ പാൽ ഉൽപ്പന്ന ബ്രാൻഡുകളിലൊന്നാണ് നന്ദിനി. ഇതിന്‍റെ വിപണിയിലെ ഡിമാൻഡ് മുതലെടുത്താണ് പ്രതികൾ മായം ചേർത്ത നെയ്യ് യഥാർത്ഥ നെയ്യെന്ന വ്യാജേന വിറ്റഴിച്ചിരുന്നത്.

സംശയകരമായ വിതരണ രീതികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെഎംഎഫ് നടത്തിയ ആഭ്യന്തര പരിശോധനകളിലാണ് റാക്കറ്റ് പുറത്തുവന്നത്. നവംബർ 14-ന് സെൻട്രൽ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡും കെഎംഎഫ് വിജിലൻസ് വിംഗും സംയുക്തമായി രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. വിതരണ കേന്ദ്രമായി കണക്കാക്കുന്ന ചാമരാജ്പേട്ടിലെ നഞ്ചംബ അഗ്രഹാരയിലുള്ള 'കൃഷ്ണ എന്‍റർപ്രൈസസ്' എന്ന സ്ഥാപനവുമായി ബന്ധമുള്ള ഗോഡൗണുകൾ, കടകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.

പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്ന് മായം ചേർത്ത പാക്കറ്റ് നെയ്യുമായി വന്ന ഒരു വാഹനം തടഞ്ഞു നിർത്തി പിടിച്ചെടുത്തു. കൂടാതെ, പൊലീസ് 1.26 കോടി രൂപയുടെ ആസ്തികൾ പിടിച്ചെടുത്തു. ഇതിൽ 56.95 ലക്ഷം രൂപ വിലവരുന്ന 8,136 ലിറ്റർ മായം ചേർത്ത നെയ്യ്, വ്യാജ നെയ്യ് നിർമ്മിക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾ, കലർത്താൻ ഉപയോഗിച്ച വെളിച്ചെണ്ണ, പാം ഓയിൽ, അഞ്ച് മൊബൈൽ ഫോണുകൾ, 1.19 ലക്ഷം രൂപ പണം, 60 ലക്ഷം രൂപ വിലമതിക്കുന്ന നാല് ബൊലേറോ ഗുഡ്സ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. നെയ്യിൽ മൃഗക്കൊഴുപ്പ് കലർത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.