രാജ്യത്ത് ആധാർ കാർഡിൻ്റെ രൂപഘടനയിൽ മാറ്റം വരുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കേന്ദ്രം. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം, അത്തരമൊരു മാറ്റത്തിന് ആലോചനയില്ലെന്നും വ്യക്തമാക്കി. 

ദില്ലി: രാജ്യത്ത് ആധാർ കാർഡിൻ്റെ രൂപഘടനയിൽ മാറ്റം വരുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. വാർത്താ റിപ്പോർട്ടുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധാറിൻ്റെ രൂപഘടനയിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്നും കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള പ്രചാരണം ജനങ്ങൾക്കിടയിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആധാർ കാർഡിൻ്റെ രൂപഘടനയിൽ ഈ വർഷം അവസാനത്തോടെ മാറ്റം വന്നേക്കുമെന്നും കാർഡിൽ ഫോട്ടോയും ക്യൂആർ കോഡും മാത്രമാകുമെന്നുമായിരുന്നു പ്രചാരണം. ഐഡൻ്റിറ്റി മോഷണവും ഡാറ്റാ ലീക്കും തടയാൻ വേണ്ടിയാണ് മാറ്റമെന്നുമായിരുന്നു അവകാശവാദം. എന്നാലിത് പൂർണമായും തള്ളുകയാണ് കേന്ദ്രസർക്കാർ.

കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ; "ഈ വർഷാവസാനത്തോടെ ആധാറിന്റെ രൂപം വെറും ഒരു ഫോട്ടോയും ക്യുആർ കോഡും മാത്രമായി മാറുമെന്ന് വിശദീകരിക്കുന്ന വാർത്താ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഇടയ്ക്കിടെ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. അത്തരം മാറ്റങ്ങൾക്ക് ആലോചനയില്ല. ഇത്തരം വാർത്താ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ജനങ്ങളുടെ മനസ്സിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു".

Scroll to load tweet…

ഇത്തരം റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും അവഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, യുഐഡിഎഐയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും പിഐബി വഴി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പുകളും വഴിയുള്ള ഔദ്യോഗിക ആശയവിനിമയം പരിശോധിക്കാനും നിർദേശിച്ചു. അത്തരം വിവരങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് മന്ത്രാലയം മാധ്യമങ്ങൾക്കും നിർദേശം നൽകി. നിലവിൽ ഫോട്ടോ, പേര്, മേൽവിലാസം, ജനനത്തീയതി എന്നീ വ്യക്തിവിവരങ്ങളാണ് ആധാർ കാർഡിൽ ഉൾപ്പെടുന്നത്. ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കുന്നുണ്ടെങ്കിലും ജനനത്തീയതി തെളിയിക്കുന്ന രേഖയല്ല.