പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്‍വാദി പാ‍ർട്ടി എംപിക്കെതിരെ കേസെടുത്തു. ഹാമിർപുർ മഹോബയിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്‍വാദി പാ‍ർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ കേസെടുത്ത് ഉത്ത‍ർ പ്രദേശ് പൊലീസ്. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ​ഗുപ്തയുടെ പരാതിയിൽ മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് ആണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോ​ഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു അജേന്ദ്ര സിങ് ലോധി രം​ഗത്തെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

നരേന്ദ്ര മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന അജേന്ദ്ര സിങ് ലോധിയുടെ പ്രസ്താവനയ്ക്കെതിരെ ഉത്ത‍ർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾ വ്യാപക വിമ‍ർശനം ഉയർത്തിയിരുന്നു. മോ​ദിയെ ദേശവിരുദ്ധനായ പ്രധാനമന്ത്രിയെന്ന് വിളിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും ചോദ്യംചെയ്തു. രാജ്യം ഇതുപോലൊരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അജേന്ദ്ര സിങ് ലോധി വിമർ‌ശിച്ചിരുന്നു. പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഹാമിർപുർ മഹോബയിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധിയുടെ വിമർശനം.

Scroll to load tweet…

അജേന്ദ്ര സിങ് ലോധിയുടെ പരാമ‍ർശം ജനാധിപത്യ മൂല്യങ്ങളോടുള്ള അധിക്ഷേപമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ എംപിയുടെ അധിക്ഷേപ പരാമർശം പ്രതിഷേധാർഹവും പൊറുക്കാനാവാത്തതുമാണെന്നായിരുന്നു ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിൻ്റെ പ്രതികരണം.

കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരിയും എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തി. അജേന്ദ്ര സിങ് ലോധിയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സമാജ്‍‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ ഷഹ്സാദ് പൂനവല്ല, ഷലഭ് മണി ത്രിപാഠി എംഎൽഎ തുടങ്ങിയവരും വിമർശനങ്ങളുമായി രം​ഗത്തെത്തി.