പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ അംഗീകരിച്ചിരിക്കുകയാണ്. ഭരണം നഷ്ടപ്പെട്ടതിന് പുറമേ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതശബ്ദമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഋതബ്രത ബാനർജി എത്തിച്ചത്. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഭരണം നഷ്ടപ്പെട്ടതിന് പുറമേ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതശബ്ദം, തൃണമൂൽ കോൺഗ്രസിൻ്റെ പിളർപ്പിൽ കലാശിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് മമത ബാനർജിക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. 60 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണക്കത്ത് ലഭിച്ചതോടെ ബംഗാൾ നിയമസഭാ സ്പീക്കർ രജീന്ദ്ര ബോസ് ആണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരാണ് ഋതബ്രത ബാനർജി?

ബംഗാളിലെ ഉലുബേരിയ പുർബ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഋതബ്രത ബാനർജി ബിജെപി സ്ഥാനാർഥിയെ 11,838 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചു ഋതബ്രത ബാനർജി പുറത്താക്കപ്പെടുന്നത് ഇതാദ്യമല്ല. എസ്എഫ്ഐയിലൂടെ വളർന്ന ഋതബ്രത ബാനർജി, 2017 വരെ സിപിഎമ്മിൻ്റെ രാജ്യസഭാ എംപിയായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന ഋതബ്രത ബാനർജി, അന്തരിച്ച സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടുപ്പക്കാരിൽ ഒരാൾ കൂടിയായിരുന്നു.

34-ാം വയസ്സിലാണ് ഋതബ്രതയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. എന്നാൽ 2017ൽ ഋതബ്രത ബാനർജിയെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് സിപിഎം പുറത്താക്കി. പിന്നീട് തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമാകുകയായിരുന്നു. 2024ൽ തൃണമൂൽ കോൺഗ്രസിൻ്റെ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 15 മാസം രാജ്യസഭാ എംപിയായി.

തൃണമൂലിലെ കലഹങ്ങൾക്ക് കാരണം

തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോഹൻദേബ് ചത്തോപാധ്യായയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ശുപാർശ ചെയ്തുള്ള കത്ത് സ്പീക്കർക്ക് നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. കത്തിൽ എംഎൽഎമാർ രേഖപ്പെടുത്തിയെന്ന് പറയുന്ന ഒപ്പുകൾ വ്യാജമാണെന്നന്ന ആരോപണം ഉയർന്നതോടെ സ്പീക്കർ ശുപാർശ സ്വീകരിക്കാൻ തയ്യാറായില്ല.

ഇതിനിടെ, വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎമാരായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവർ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകി. ഇതോടെ ഇരുവരെയും തൃണമൂൽ കോൺഗ്രസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കി. തുടർന്നാണ് മറ്റ് എംഎൽഎമാർ ഇരുവരുടെയും കീഴിലേക്ക് എത്തിയത്. വ്യാജ ഒപ്പ് കേസ് നിലവിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അന്വേഷിച്ചു വരികയാണ്.