മുംബൈ വിമാനത്താവളത്തിൽ 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി സ്ത്രീ യാത്രക്കാരി പിടിയിൽ. ദോഹയിൽ നിന്നെത്തിയ യുവതിയുടെ ബാഗിൽ നിന്ന് 6 കിലോയിലധികം കൊക്കെയ്ൻ കണ്ടെടുത്തു.
മുംബൈ: മുംബൈ വിമാനത്താവളത്തിൽ വെച്ച് 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി സ്ത്രീ യാത്രക്കാരി പിടിയിലായതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പറയുന്നതനുസരിച്ച് 300 കാപ്സ്യൂളുകളിലാക്കിയ മയക്കുമരുന്ന് ആറ് ഓറിയോ ബിസ്ക്കറ്റ് പെട്ടികളിലും മൂന്ന് ചോക്ലേറ്റ് പെട്ടികളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ദോഹയിൽ നിന്നാണ് യുവതി വിമാനത്താവളത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഈ സാധനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ആറ് കിലോഗ്രാമിലധികം കൊക്കെയ്നാണ് യുവതി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇവർ ഇന്ത്യൻ പൗരയാണെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. നിയമവിരുദ്ധമായ വസ്തുക്കൾ യുവതി കടത്തുന്നുണ്ടെന്ന് രഹസ്യവിവര ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവരുടെ ബാഗേജ് പരിശോധിക്കുകയും രണ്ട് പെട്ടികൾ കണ്ടെത്തുകയുമായിരുന്നു.
നിയമവിരുദ്ധമായ വിപണിയിൽ ഏകദേശം 62.6 കോടി രൂപ വിലമതിക്കുന്ന 6.261 കിലോഗ്രാം കൊക്കെയ്ൻ എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കണ്ടെടുക്കുകയും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ലഗേജിൽ 45 വന്യമൃഗങ്ങളെ കടത്താൻ ശ്രമിച്ച ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തായ് എയർവേസ് വിമാനത്തിൽ ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ എത്തിയത്.
ഇയാളുടെ ബാഗുകൾ പരിശോധിച്ചപ്പോൾ റാക്കൂണുകൾ, കറുത്ത കുറുക്കൻമാർ, ഇഗ്വാനകൾ, ഹൈറാക്സുകൾ (ചെറിയ മുയലിനെപ്പോലെയുള്ള ജീവികൾ) തുടങ്ങിയ മൃഗങ്ങളെ അവയ്ക്കുള്ളിൽ കണ്ടെത്തി. നിർഭാഗ്യവശാൽ, ശ്വാസംമുട്ടലും മോശം സാഹചര്യങ്ങളും കാരണം നിരവധി മൃഗങ്ങൾ ഇതിനോടകം ചത്തുപോയിരുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മൃഗങ്ങളെ വന്യജീവി ക്ഷേമത്തിനായുള്ള റെസ്ക്യൂ ഇൻക് അസോസിയേഷനിലെ വിദഗ്ദ്ധർ ഏറ്റെടുത്തു. ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് മൃഗങ്ങളെ അവയുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


