19 വയസ്സുള്ള ഒരാൾക്ക് കാലിലും 65 വയസ്സുള്ള ഒരാൾക്ക് തുടയിലും 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിലുമാണ് വെടിയേറ്റത്
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തെ നടുക്കി ടൈംസ് സ്ക്വെയറിൽ പതിനേഴുകാരന്‍റെ വെടിവയ്പ്പ്. ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്കാണ് വെടിയേറ്റത്. 44-ാം സ്ട്രീറ്റിനും 7-ാം അവന്യൂവിനും സമീപം പുലർച്ചെ 1:20 ഓടെയാണ് പതിനേഴുകാരന്‍റെ ആക്രമണമുണ്ടായത്. 19 വയസ്സുള്ള ഒരു യുവാവുമായുള്ള വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കിയത്. 19 വയസ്സുള്ള ഒരാൾക്ക് കാലിലും 65 വയസ്സുള്ള ഒരാൾക്ക് തുടയിലും 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിലുമാണ് വെടിയേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മൂന്ന് പേരും ബെല്ലെവ്യൂ ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ഒരു കൗമാരക്കാരനാണ് വെടിവെപ്പിന് പിന്നിലെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി.
17 കാരൻ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് 17 വയസ് മാത്രമുള്ളതിനാൽ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും വെടിയേറ്റവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്. വാക്കുതർക്കത്തിന്റെ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. സംഭവത്തിന്റെ അന്വേഷണം തുടരുകയാണെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. കുറ്റപത്രം തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ടൈംസ് സ്ക്വയർ പോലുള്ള തിരക്കേറിയ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നഗരത്തിന്റെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി പൊതുജനങ്ങൾ പ്രതികരിച്ചു.
