വാഹനത്തിന്റെ ഉടമ ഹോട്ടലിൽ കയറിയ സമയത്താണ് മുതല വാഹനത്തിൽ നിന്ന് വെളിയിൽ ചാടിയത്.
ഫെയർഫോക്സ്: ജനവാസ മേഖലയിലൂടെ വളരെ കൂളായി വാഷിംഗ്ടൺ ലക്ഷ്യമാക്കി നടന്നുനീങ്ങിയ ഭീകരനെ വലയിലാക്കി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് അമേരിക്കയിലെ വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി പൊലീസാണ് ജനവാസ മേഖലയിലൂടെ നടന്ന ആറടി നീളമുള്ള മുതലയാണ് വലയിലായത്. വാഷിംഗ്ടണിലേക്ക് വെറും 20 മിനിറ്റ് ദൂരം മാത്രമുള്ളപ്പോഴാണ് അധികൃതർ മുതലയെ പിടികൂടിയത്. പുലർച്ചെ താമസിച്ചിരുന്ന ഹോട്ടലിന് പുറത്തിറങ്ങിയവർ മുതലയ്ക്ക് മുന്നിൽ ചാടിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
നോർത്ത് കരോലിനയിൽ നിന്ന് ന്യൂയോർക്കിലെ മൃഗശാലയിലേക്ക് കൊണ്ട് പോവും വഴിയാണ് മുതല രക്ഷപ്പെട്ടത്. മുതല ആക്രമണ സ്വഭാവം കാണിക്കാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഹോട്ടലിലെ താമസക്കാരിലൊരാളുടെ നായ മുതലയ്ക്ക് നേരെ കുരച്ച് ചാടിയത് കുറച്ച് നേരം ആശങ്കയ്ക്ക് വക സൃഷ്ടിച്ചെങ്കിലും പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നു. മൃഗശാലയിലേക്ക് മുതലയെ മാറ്റുന്ന വാഹനത്തിന്റെ ഉടമ ഹോട്ടലിൽ കയറിയ സമയത്താണ് മുതല വാഹനത്തിൽ നിന്ന് വെളിയിൽ ചാടിയത്.
വിർജീനിയയിലെ നിയമം അനുസരിച്ച് ഉരഗത്തെ രക്ഷപ്പെടാൻ അനുവദിക്കുകയോ മനപൂർവ്വം അതിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. കൂടാതെ, ലൈസൻസ് കൂടാതെയുള്ള ഇത്തരം ജീവികളുടെ പ്രദർശനങ്ങളും കുറ്റകരമാണ്. അമേരിക്കയിലെ ടെന്നസീയിൽ നിന്ന് ഉടമസ്ഥന്‍റെ സംരക്ഷണയില്‍ ചാടിപ്പോയ സീബ്രയെ തെരച്ചിൽ സംഘം എയർലിഫ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. എഡ് എന്ന സീബ്രയെയാണ് ഹെലികോപ്ടറിലെത്തി പിടിച്ചത്.


