ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ കോടതി രേഖകളിൽ പ്രശസ്ത ഗുരു ദീപക് ചോപ്രയുടെ പേരും ഉൾപ്പെടുന്നു. ഇരുവരും തമ്മിൽ നടത്തിയ ഇമെയിൽ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. 

ന്യൂയോർക്ക്: ലോകപ്രശസ്തനായ ഇന്ത്യൻ-അമേരിക്കൻ ന്യൂ ഏജ് ഗുരുവുമായ ഡോ. ദീപക് ചോപ്രയുടെ പേര് ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ കോടതി രേഖകളിൽ ഉൾപ്പെട്ടത് വലിയ ചർച്ചയാകുന്നു. 2016-നും 2018-നും ഇടയിൽ എപ്‌സ്റ്റീനുമായി ചോപ്ര നടത്തിയ ഇമെയിൽ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് അമേരിക്കൻ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി പുറത്തുവിട്ടത്. പുറത്തുവന്ന ഫയലുകൾ പ്രകാരം ദീപക് ചോപ്രയും എപ്‌സ്റ്റീനും തമ്മിൽ പല വിഷയങ്ങളിലും ആശയവിനിമയം നടത്തിയിട്ടുണ്ട്:

Add Asianetnews as a Preferred SourcegooglePreferred

ലിയോനാർഡോ ഡികാപ്രിയോയ്ക്ക് വൂഡി അലനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് 2016-ൽ എപ്‌സ്റ്റീൻ അയച്ച ഇമെയിലിന്, അദ്ദേഹം അവിടെയുണ്ടെങ്കിൽ തീർച്ചയായും ചോദിക്കാമെന്ന് ചോപ്ര മറുപടി നൽകുന്നുണ്ട്. ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭാര്യയായിരുന്ന മാർല മേപ്പിൾസിനെക്കുറിച്ചും അവർ ഗർഭിണിയായപ്പോൾ താൻ ട്രംപുമായി വെച്ച 10,000 ഡോളറിന്റെ ബെറ്റിനെക്കുറിച്ചും എപ്‌സ്റ്റീൻ ചോപ്രയോട് പറയുന്നുണ്ട്. നമ്മൾ പങ്കുവെക്കുന്നതെന്തും നമുക്കിടയിൽ മാത്രമായിരിക്കും എന്ന് ചോപ്ര എഴുതിയപ്പോൾ, ഞാൻ ആരോടും ഒന്നും പങ്കുവെക്കാറില്ല, പക്ഷേ നിങ്ങളെ വിശ്വസിക്കുന്നു എന്നാണ് എപ്‌സ്റ്റീൻ മറുപടി നൽകിയത്.

ട്രംപിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസ് പിൻവലിച്ചതിനെക്കുറിച്ചുള്ള വാർത്ത എപ്‌സ്റ്റീൻ ചോപ്രയ്ക്ക് അയച്ചിരുന്നു. ഇതിന് മറുപടിയായി, അവർ നിങ്ങൾക്കെതിരെയുള്ള സിവിൽ കേസും ഒഴിവാക്കിയോ? എന്ന് ചോപ്ര ചോദിച്ചപ്പോൾ അതെ എന്ന് എപ്‌സ്റ്റീൻ മറുപടി നൽകി. നല്ലത് എന്നാണ് ചോപ്ര ഇതിനോട് പ്രതികരിച്ചത്.

ആരാണ് ദീപക് ചോപ്ര?

ഇന്ത്യൻ വംശജനായ ചോപ്ര ആധുനിക കാലത്തെ ഏറ്റവും വലിയ 'വെൽനസ്' വിദഗ്ദ്ധരിലൊരാളായിട്ടാണ് അറിയപ്പെടുന്നത്. ന്യൂഡൽഹിയിൽ ജനിച്ച അദ്ദേഹം എയിംസിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ശേഷം 1970-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 90-ലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ഓപ്ര വിൻഫ്രിയടക്കമുള്ള പ്രമുഖരുടെ പിന്തുണയോടെയാണ് ആഗോള പ്രശസ്തി നേടിയത്. ആത്മീയതയും ആരോഗ്യവും സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റീവ് മെഡിസിൻ എന്ന ആശയത്തിന്റെ വക്താവാണ് അദ്ദേഹം.

എപ്‌സ്റ്റീൻ ഫയലുകളിൽ പേര് ഉണ്ടെന്നത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എപ്‌സ്റ്റീന് സ്വാധീനമുള്ള വ്യക്തികളുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ മാത്രമായാണ് ഇത് കാണുന്നത്. എന്നാൽ, ലൈംഗിക കുറ്റവാളിയാണെന്ന് സ്ഥിരീകരിക്കപ്പെട്ട ശേഷവും എപ്‌സ്റ്റീനുമായി ചോപ്ര ബന്ധം പുലർത്തിയിരുന്നോ എന്ന ചോദ്യം വിമർശകർ ഉയർത്തുന്നുണ്ട്.