രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന് ഖത്തറിൽ 194 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ സൈബർ ക്രൈം വിഭാഗം നിയമനടപടികൾ ആരംഭിച്ചു.
ദോഹ: ഖത്തറിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ദൃശ്യങ്ങൾ ചിത്രീകരിച്ച് പങ്കുവെച്ചതിനും വിവിധ രാജ്യക്കാരായ 194 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വീഡിയോകളും വാർത്തകളും പ്രചരിപ്പിച്ചതിനാണ് നടപടി.
ഖത്തറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചും ഔദ്യോഗിക വിവരങ്ങൾ വളച്ചൊടിച്ചും സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ പങ്കുവെച്ചവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഈ അറസ്റ്റുകൾ നടന്നത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യങ്ങളുമായോ ഫീൽഡ് നടപടികളുമായോ ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനോ, പങ്കുവെക്കുന്നതിനോ, കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനോ എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നുമുള്ള നിർദ്ദേശം മന്ത്രാലയം പൊതുജനങ്ങളോട് ആവർത്തിച്ചു.
കുവൈത്തിലും മുന്നറിയിപ്പ്
വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. മാധ്യമ നിയമങ്ങൾ ലംഘിക്കുകയും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചില മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജവാർത്തകൾ നൽകുന്നത് മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ പെട്ടിട്ടുണ്ട്. നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം നിയമപരമായി ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് പ്രൊഫഷണൽ ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും ഉപയോഗിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.


