ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്

ദുബായ്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഇത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഹോർമൂസ് കടലിടുക്കും പ്രശ്നബാധിതമായത്. രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമതൊരു കപ്പലിന് തൊട്ടടുത്ത് തിരിച്ചറിയാൻ കഴിയാത്ത ഒരു വസ്തു പൊട്ടിത്തെറിച്ചതായുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വിശദമാക്കുന്നത്. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ആക്രമണത്തിന് പിന്നാലെ കപ്പലുകൾ ഇതുവഴി സഞ്ചരിക്കരുതെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

ഹോർമുസ് ഇടുക്കിന്റെ പ്രവേശന കവാടത്തിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. സംഘർഷം നീണ്ടുനിന്നാൽ ഇന്ധനവില ഇനിയും വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. തിങ്കളാഴ്ച ഏഷ്യയിലെ രാവിലെ നടന്ന വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7 ശതമാനത്തിലധികം വർധിച്ച് ബാരലിന് 78.25 ഡോളറിൽ (ഏകദേശം 7,139.95 രൂപ) എത്തിയിരുന്നു. അതേസമയം യുഎസ് വിപണിയിലെ എണ്ണവില 7.3 ശതമാനം ഉയർന്ന് 71.93 ഡോളറിലെത്തി.നിലവിൽ വിലക്കയറ്റം വിപണിയി പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യമില്ല. എന്നാൽ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില 100 ഡോളറിന് മുകളിൽ പോയേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .വിലക്കയറ്റം തടയാൻ സഹായിക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും ഉൾപ്പെടുന്ന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് പ്രതിദിനം 206,000 ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കാൻ ഞായറാഴ്ച സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് വലിയ രീതിയിൽ സഹായിക്കുമെന്ന് വിദഗ്ധർ കരുതുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം