പാകിസ്ഥാൻ വഴി ഇറാൻ സമാധാന നിർദ്ദേശം നൽകിയതിന് പിന്നാലെ, ടെഹ്‌റാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ, സൈനിക-സാമ്പത്തിക സമ്മർദ്ദത്തിലൂടെ ഇറാനെ ഒരു കരാറിലേക്ക് എത്തിക്കാനാണ് വൈറ്റ് ഹൗസ് ശ്രമിക്കുന്നത്.

വാഷിംഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, ടെഹ്‌റാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥൻ വഴി അമേരിക്കയുടെ സമാധാന നിർദ്ദേശത്തിന് ഇറാൻ മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയോടും ലോകത്തോടും ഒളിച്ചുകളി നടത്തുകയാണെന്നും തീരുമാനങ്ങൾ വൈകിപ്പിക്കുന്നതാണ് അവരുടെ ശൈലിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഇറാൻ ഇനി നമ്മളെ നോക്കി ചിരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Add Asianetnews as a Preferred SourcegooglePreferred

ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ അമേരിക്കൻ ഭരണകൂടം വിശദമായി പരിശോധിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ, ഇറാന് മുന്നിൽ വളരെ വ്യക്തമായ 'ലക്ഷ്മണരേഖ' അമേരിക്ക നിശ്ചയിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് വ്യക്തമാക്കി. ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കാൻ പ്രസിഡന്‍റ് ട്രംപ് അനുവദിക്കില്ലെന്നും ലോക സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കാൻ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.

സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാന്‍റെ നിലപാടുകളിലുള്ള വിശ്വാസക്കുറവാണ് ട്രംപിന്‍റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സൈനികവും സാമ്പത്തികവുമായ സമ്മർദ്ദം ശക്തമാക്കി ഇറാനെ ഒരു അന്തിമ കരാറിലേക്ക് എത്തിക്കുക എന്ന തന്ത്രമാണ് വൈറ്റ് ഹൗസ് പയറ്റുന്നത്. വരും ദിവസങ്ങളിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവരുന്നതോടെ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പുതിയൊരു തിരിവുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.