കോഴിക്കോട് ചേവായൂരിൽ നിന്ന് പതിനാറുകാരിയായ അയ മെഹ്‌റ എന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി രക്ഷിതാക്കൾ പരാതി നൽകി. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും അന്വേഷണം ഇഴയുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോഴിക്കോട്: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. മെയ് 15ാം തിയ്യതി രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ 18 ദിവസമായിട്ടും കുട്ടി എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെൺകുട്ടിയെ വീടിന് സമീപത്ത് വച്ച് ഏതാനും പേര്‍ കടത്തിക്കൊണ്ടു പോയെന്നാണ് രക്ഷിതാക്കൾ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു സംഘം യുവാക്കളാണ് കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകള്‍ ചുമത്തി ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെളുത്ത നിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പെണ്‍കുട്ടിയുടെ മൂക്കില്‍ കറുത്ത മറുകുണ്ട്. ഏകദേശം 150 സെന്റിമീറ്റര്‍ ഉയരമുള്ള കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 9497987182, 9497980706, 0495-2371403 നമ്പറില്‍ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.