നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം

കോഴിക്കോട്: നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദനും വിജയൻ മാഷുമടക്കമുള്ളവർ പാർട്ടിക്കകത്തും പുറത്തും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽചൂണ്ടിയതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. രമയുടെ ആരോപണം.

കോഴിക്കോട് ജില്ലയുടെ മണ്ണിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ധീരനായ കമ്യൂണിസ്റ്റ് ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂര കൊലപാതകം തിരുത്താനാകാത്ത തെറ്റാണെന്നും അവർ പറഞ്ഞു. ആ തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത നേതൃത്വത്തിനുണ്ടോയെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.