യുഡിഎഫ് നേടിയ മഹാവിജയത്തിന്‍റെ മുഖ്യ ശിൽപ്പി കെ സി വേണുഗോപാലാണെന്ന് അരിത ബാബു. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ അദ്ദേഹം നടത്തിയ ആസൂത്രണവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഇടപെടലുകളും പ്രചരണത്തിലെ നേതൃത്വവും വിജയത്തിൽ നിർണ്ണായകമായെന്ന് അരിത ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

ആലപ്പുഴ: യുഡിഎഫ് നേടിയ മഹാവിജയത്തിന്‍റെ ശിൽപ്പി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലെന്ന് അരിത ബാബു. ഈ വിജയത്തിന്‍റെ യഥാർത്ഥ ഊർജ്ജം വീടുകൾ തോറും കയറിയിറങ്ങിയ ലക്ഷക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരും കേരളത്തിലെ കരുത്തുറ്റ നേതൃത്വവുമാണ്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം നടത്തിയ സൂക്ഷ്മമായ നീക്കങ്ങൾ കോൺഗ്രസിന്‍റെ തിരിച്ചുവരവിന് വലിയ കരുത്തായി മാറി. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ച്, ഓരോ മണ്ഡലത്തിലെയും വിജയസാധ്യതകൾ നേരിട്ട് മനസിലാക്കി അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടുകൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമായെന്നും അരിത ഫേസ്ബുക്കിൽ കുറിച്ചു.

അതോടൊപ്പം താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം കൂടി പരിഗണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ നീക്കവും. ​സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി പാർട്ടിയിൽ പൂർണമായ ഐക്യം ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്. ഒരേ മണ്ഡലത്തിലും സ്ഥാനാർത്ഥികളാകാൻ പരിഗണിച്ചിരുന്ന മുഴുവൻ പേരെയും നേരിട്ടും മറ്റു മുതിർന്ന നേതാക്കൾ വഴിയും കണ്ട് കൃത്യമായ ധാരണയുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിലൂടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങൾ മുളയിലേ നുള്ളാൻ കഴിഞ്ഞു.

ചെറിയ പരിഭവങ്ങൾ ഉണ്ടായിരുന്നവരോട് പോലും നേരിട്ട് ബന്ധപ്പെട്ട് പ്രശ്നപരിഹാരം കണ്ടപ്പോൾ, പ്രവർത്തകർക്ക് ലഭിച്ചത് വലിയ ആവേശമാണ്. കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട്, കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ 'റിബൽ' എന്ന ഒരു വാക്ക് പോലും ഉയരാത്ത സാഹചര്യം സൃഷ്ടിക്കാൻ അദ്ദേഹത്തിന്‍റെ ഈ കരുതലിലൂടെ സാധിച്ചു.

​തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ കേരളം കണ്ടത് വിശ്രമമില്ലാത്ത ഒരു പടനായകനെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നേരിട്ടെത്തി പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ നേതാവായി കെ സി വേണുഗോപാൽ മാറി. കോൺഗ്രസ് നേരിട്ട് മത്സരിക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും അദ്ദേഹം നേരിട്ടെത്തുകയും മീറ്റിംഗുകൾ വിളിച്ചുചേർത്തും അല്ലാതെയും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു.

സ്ഥാനാർത്ഥികളാകാൻ സർവ്വ യോഗ്യതകളുണ്ടായിട്ടും രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം മാറിനിൽക്കേണ്ടി വന്നവരെ സ്നേഹത്തോടെ ചേർത്തുനിർത്താനും അവരുടെ സേവനം പ്രചരണ രംഗത്ത് ഉറപ്പാക്കാനും അദ്ദേഹം കാണിച്ച നേതൃപാടവം വിജയത്തിന്‍റെ മാറ്റു കൂട്ടിയെന്നും അരിത കുറിച്ചു. സിപിഎമ്മിന്‍റെ സംഘടിത സംവിധാനങ്ങളെയും സാമ്പത്തിക കരുത്തിനെയും മറികടക്കാൻ തന്‍റെ ദേശീയതലത്തിലുള്ള ബന്ധങ്ങളും ദശാബ്‍ദങ്ങളായുള്ള രാഷ്ട്രീയ പരിചയവും അദ്ദേഹം തന്ത്രപരമായി ഉപയോഗിച്ചു.

എന്നാൽ ഈ തന്ത്രങ്ങൾക്ക് മൈതാനങ്ങളിൽ ജീവൻ നൽകിയത് വെയിലിലും മഴയത്തും വിട്ടുവീഴ്ചയില്ലാതെ പണിയെടുത്ത സാധാരണക്കാരായ നമ്മുടെ പ്രവർത്തകരാണ്. നേതാക്കളുടെ കൃത്യമായ ആസൂത്രണവും അണികളുടെ അചഞ്ചലമായ അധ്വാനവും ഒത്തുചേർന്നപ്പോൾ പിണറായി സർക്കാരിന്‍റെ വീഴ്ചകൾ ജനമധ്യത്തിൽ തുറന്നുകാട്ടാൻ നമുക്ക് സാധിച്ചുവെന്നും അരിത ബാബു കൂട്ടിച്ചേർത്തു.