അരൂർ തുറവൂർ ഉയരപ്പാതനിർമ്മാണ മേഖലയിലെ ഗർഡർ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാതനിർമ്മാണ മേഖലയിലെ ഗർഡർ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം. എന്‍എച്ച്എഐ നിയോഗിച്ച വിദഗ്ധ സംഘം ഗർഡർ തകർന്ന് വീണ ഇടം സന്ദർശിച്ചു. വിദഗ്ധ സമിതി അംഗങ്ങളായ എ കെ ശ്രീവാസ്തവ, എസ് എച്ച് അശോക് കുമാർ മാത്തൂർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്‍എച്ച്എഐയുടെ തുടർ നടപടികൾ. ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഹരിപ്പാട് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. സംഭവത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സാധാരണ റോഡ് അടച്ചിട്ടാണ് പണി നടത്താറെന്നും ഇന്നലെ എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രഥമിക വിശദീകരണം.

അതേസമയം, ദുരന്തത്തിൽ വിശദമായ അന്വേഷണത്തിന് വിദഗ്ധസമിതിയെ നിയോഗിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചു. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്ന് കെ സി വേണുഗോപാൽ എംപി അറിയിച്ചു. ഉദ്യോഗസ്ഥരെ അങ്ങോട്ട് ഉടൻ അയക്കുമെന്നും ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയതായും കെ സി പറഞ്ഞു. സംഭവത്തിൽ ഗഡ്കരി ക്ഷമ ചോദിച്ചെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. രാജേഷിന്റെ മരണത്തിന് ഉത്തരവാദി നിർമാണ കമ്പനിയും സർക്കാരും എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. രാജേഷിന്റെ മകന് സർക്കാർ ജോലി നൽകണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.