അൻവറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്നു കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു

മലപ്പുറം : നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ അതൃപ്‌തിയുണ്ട്.