സിനിമയുടെ നഷ്ടക്കണക്ക് പുറത്തുവിടുന്നതിൽ സംഘടനയുടെ വിശദീകരണം

എറണാകുളം: ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല മലയാള സിനിമാ നിര്‍മാതാക്കളെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രതിമാസ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കുന്നതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കി അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് നിര്‍മാതാക്കളുടെ നിലപാട് പ്രഖ്യാപനം.

Add Asianetnews as a Preferred SourcegooglePreferred

സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തു വിടാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. എന്നാല്‍ അസോസിയേഷന്‍റെ ഈ നടപടിക്കെതിരെ സിനിമ മേഖലയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ വിശദീകരണം. ഭൂരിഭാഗം സിനിമകള്‍ക്കും തിയറ്റര്‍ വരുമാനം മാത്രമാണ് കിട്ടുന്നതെന്നും മിക്ക സിനിമകള്‍ക്കും ഒടിടി വരുമാനം മുമ്പത്തെ പോലെ കിട്ടാത്ത സ്ഥിതയാണെന്നും കത്തില്‍ സംഘടന വിശദീകരിക്കുന്നു. പല താരങ്ങളുടെയും പ്രതിഫലം പോലും സിനിമകളുടെ ഗ്രോസ് കലക്ഷനായി കിട്ടാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യം എല്ലാവരെയും ബോധ്യപ്പെടുത്താനാണ് അംഗങ്ങള്‍ക്ക് സംഘടന കത്ത് അയച്ചിരിക്കുന്നത്. 

ഇതിനിടെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഏജന്‍സിയായ നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളെ ഔദ്യോഗികമായി അറിയിച്ചു.