'പ്രകടനത്തിനോ അക്രമങ്ങളിലോ ഉണ്ടായിരുന്നില്ല', അവിഷിത്തിനെ സംരക്ഷിച്ച് സിപിഎം ജില്ലാ സെക്രട്ടറി
വിദ്യാർത്ഥികളെ പിരിച്ച് വിടാനാണ് അവിഷിത്ത് സ്ഥലത്തേക്ക് എത്തിയതെന്നാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം. അതേ സമയം പൊലീസിനെ വിമർശിക്കുന്ന അവിഷിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് : രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട എസ് എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് കെ.ആർ. അവിഷിത്തിനെ വെള്ളപൂശി സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. എസ്എഫ്ഐയുടെ പ്രകടനത്തിനോ അക്രമസംഭവങ്ങളിലോ അവിഷിത്ത് ഉണ്ടായിരുന്നില്ലെന്ന് ഗഗാറിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. വിദ്യാർത്ഥികളെ പിരിച്ച് വിടാനാണ് അവിഷിത്ത് സ്ഥലത്തേക്ക് എത്തിയതെന്നാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം. അതേ സമയം പൊലീസിനെ വിമർശിക്കുന്ന അവിഷിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഫർ സോൺ വിഷയത്തിൽ എസ് എഫ് ഐ നടത്തുന്ന സമരത്തെ കുറിച്ച് അറിയാമായിരുന്നു. വയനാട് എംപി ഇടപെടുന്നില്ലെന്നതിലായിരുന്നു പ്രതിഷേധം. എന്നാൽ അക്രമം പാർട്ടി അറിഞ്ഞുകൊണ്ടല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. എംപിയുടെ ഓഫീസിലേക്ക് കയറിയത് തെറ്റായ നടപടിയാണെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. അക്രമ സംഭവങ്ങൾ എങ്ങനെയുണ്ടായെന്നും വസ്തുതയെന്താണെന്നും പരിശോധിക്കും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. സമരത്തിനെത്തിയവരുടെ വൈകാരിക പ്രകടനമായിരുന്നു അക്രമ സംഭവങ്ങളെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; പൊലീസിനെതിരെ എസ്എഫ്ഐ നേതാവ് അവിഷിത്ത്
രാഹുലിന്‍റെ ഓഫീസ് ആക്രമണം: പ്രതിയെ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിൽ നിന്നും മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കി
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. മുൻ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. അവിഷിത്ത് തിരിച്ചറിയൽ കാർഡ് ഉടൻ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.
എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആർ.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. തിരിച്ചറിയൽ കാർഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പിൽ തിരിച്ച് ഏൽപ്പിച്ചിട്ടില്ല.