വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; കിലോമീറ്ററുകൾ അകലെ വരെ പ്രകമ്പനം, ഒരാൾക്ക് ഗുരുതര പരിക്ക്
അപകടകാരണം വ്യക്തമല്ല. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.
തൃശൂര്‍ : കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. വൈകിട്ട് അഞ്ചുമണിയോടെ അമിട്ട് നിര്‍മ്മിക്കാനുപയോഗിക്കുന്ന കരിമരുന്ന് പുരയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ പ്രകമ്പനം ആറു കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടു.
വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് സ്ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര. കാവശ്ശേരി സ്വദേശി മണികണ്ഠന്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പടക്കപ്പുരയില്‍ ജോലി ചെയ്തിരുന്നത്. മറ്റു നാലുപേര്‍ കുളിക്കാനായി തൊട്ടടുത്ത പുഴയിലേക്ക് പോയപ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ പ്രകമ്പനം അത്താണി, ഓട്ടുപാറ, വടക്കാഞ്ചേരി മേഖലയില്‍ അനുഭവപ്പെട്ടു. പ്രദേശത്തെ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭൂകമ്പമെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. പിന്നീടാണ് വെടുപ്പുരയ്ക്ക് തീപിടിച്ചതാണെന്ന് വ്യക്തമായത്.
വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും പൊലീസും കുണ്ടന്നൂരിലെ വയല്‍ക്കരയിലേക്ക് പാഞ്ഞെത്തിയപ്പോഴേക്ക് വെടിപ്പുര പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. നാലു തെങ്ങുകളും ഒരു മരവും കടപുഴകി. സ്ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയില്‍ കുഴിരൂപപ്പെട്ടു. പടക്ക ശാലയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മണികണ്ഠന്‍. തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ മണികണ്ഠന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.
ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. അമിട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തില്‍ തീപടര്‍ന്നതാണ് പൊട്ടിത്തെറിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്നത് പരിശോധിച്ചു വരികയാണെന്ന് ഫയര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും പ്രത്യേകം പരിശോധനകള്‍ നടത്തുന്നുണ്ട്.
വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന തൊഴിലാളി മണികണ്ഠൻ മരിച്ചു
കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന തൊഴിലാളി മണികണ്ഠൻ മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് രാവിലെ ഏഴരയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊളളലേറ്റ മണികണ്ഠനെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അപകട കാരണമറിയാനും, നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘം സ്ഥലത്തെത്തി.