പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെ പരിഹസിച്ച് എ കെ ബാലൻ രംഗത്ത്. അറബിക്കടലിൽ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്ന് പരിഹസിച്ച എ കെ ബാലൻ, പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും പറഞ്ഞു.
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെ പരിഹസിച്ച് സിപിഎം നേതാവ് എ കെ ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞതെന്നും അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നും എ കെ ബാലൻ പരിഹസിച്ചു. പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും പദ്ധതി എൽഡിഎഫ് സർക്കാർ മരവിപ്പിച്ചതാണെന്നും എ കെ ബാലൻ പറഞ്ഞു.
"എന്തെങ്കിലും ഒരു അംശം കിട്ടുമോ എന്നറിയാൻ വേണ്ടി ഞങ്ങൾ ഇപ്പോൾ അറബിക്കടലിൽ വലവീശിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഒന്നും കുടുങ്ങിയില്ല"- എ കെ ബാലൻ പരിഹസിച്ചു.
ധാരണാപത്രത്തിൽ ഒപ്പിട്ടാൽ അന്തിമമാകില്ല. അത് പദ്ധതിയുമായി ബന്ധപ്പെട്ട തുടക്കമാണ്. പദ്ധതിയായ ഭവിഷ്യത്ത് ഘടകക്ഷിയായ സിപിഐ തുറന്നുപറഞ്ഞപ്പോൾ തങ്ങൾ അത് നിർത്തിവെച്ചുവെന്നും എം കെ ബാലൻ പറഞ്ഞു.

അതേസമയം പിഎം ശ്രീ വിഷയത്തിൽ എടുത്ത സമീപനങ്ങളിൽ അന്നും ഇന്നും മാറ്റമില്ലെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. സർക്കാർ ഒരു തുടർച്ചയാണ്. അതുകാരണം കരാറുകൾ റദ്ദുചെയ്യാനൊന്നും കഴിയില്ല. പദ്ധതി പരിശോധിക്കാനായി ഉപസമിതിയെ നിയോഗിച്ചു. സമിതിയുടെ നിരീക്ഷണം വരട്ടെ. സിലബസുകളിലേക്ക് കടന്നുകയറുന്ന ആശയപരമായ പ്രശ്നങ്ങളിൽ വിയോജിപ്പുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ എല്ലാ പണവും വേണ്ട എന്ന സമീപനം സ്വീകരിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു. പ്രസംഗത്തിൽ പലതും പറയുമെന്നും അതൊന്നും ചർച്ചയാക്കേണ്ടെന്നും കെ എം ഷാജി പറഞ്ഞു.


