ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഡിസിസി അംഗം സുഹൈൽ ഷാജഹാൻ ആണ് രംഗത്തെത്തിയത്. അറസ്റ്റ് പ്രതിഷേധാർഹമാണെന്ന് സുഹൈൽ ഷാജഹാൻ.
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ രംഗത്ത്. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്ന് സുഹൈൽ ഷാജഹാൻ പറഞ്ഞു. ഇതൊരു ജനാധിപത്യ പാർട്ടി അല്ലേ എന്നും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും സുഹൈൽ ഷാജഹാൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും അറസ്റ്റ് മോശമായ രീതിയാണെന്നും സുഹൈൽ ഷാജഹാൻ പറഞ്ഞു. കേസെടുക്കേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം പറഞ്ഞത്. പിന്നെ ആരുടെ നിർദേശപ്രകാരമാണ് കേസും അറസ്റ്റും എന്നും സുഹൈൽ ഷാജഹാൻ ചോദിച്ചു.
തിരുവനന്തപുരം ചേന്തിയിലെ ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ ചതയദിന പരിപാടികളിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡിസിസി അംഗം ചേന്തി അനിലിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി കടുത്ത രോഷത്തോടെ പ്രതികരിച്ചതോടെ അസാധാരണ രംഗങ്ങൾ ഉണ്ടായി. മര്യാദയ്ക്ക് സംസാരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ താൻ എന്ത് ചെയ്യുമെന്ന് ചേന്തി അനിൽ തിരിച്ചുപറഞ്ഞു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ചേന്തി അനിലിനെ പിടിച്ചുമാറ്റി. പിന്നീടാണ് ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി, അപമര്യാദയായി പെരുമാറി തുടങ്ങിയ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം മുഖ്യമന്ത്രിയെ തടയുകയായിരുന്നില്ല ലക്ഷ്യമെന്നും ചേന്തി അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിപാടിക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ അനുമതി എടുത്തിരുന്നു. വാഹനവ്യൂഹത്തിൽ കൈ കാണിച്ചപ്പോൾ പുറത്തിറങ്ങിയ മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിച്ചുവെന്നും ചേന്തി അനിൽ പറഞ്ഞു.


