കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, കേസെടുത്ത അധ്യാപകർ ഒളിവിലാണെന്ന് സൂചനയുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനും ലോൺ ആപ്പിനെതിരെയും പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിൻ്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് നല്‍കിയ പരാതിയിലാണ് കമ്മീഷൻ്റെ നടപടി. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കടുക്കുകയാണ്. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് കെഎസ്‍യു - എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‍യു പ്രവർത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

സംഭവത്തില്‍ ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. സസ്പെൻഷനിലായ ഡോ. എം കെ റാം, ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവർ സ്ഥലത്ത് ഇല്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ അറസ്റ്റ് സാധ്യത ഉള്ളതിനാൽ ഇവർ ഒളിവിലാണെന്ന് സൂചനയുണ്ട്. സംഭവത്തിൽ രണ്ട് എഫ്ഐആറാണ് പൊലീസ് ഇട്ടിരിക്കുന്നത്. ആദ്യത്തേത് നിതിൻ രാജിന്റെ അസ്വാഭാവിക മരണത്തിലാണ്. രണ്ടാമത്തേത് നിതിൻ രാജ് വായ്പ എടുത്തതായി പറയുന്ന ലോൺ ആപ്പിനെതിരെയാണ്. ലോൺ ആപ്പിനെതിരെ ഇന്നലെ പൊലീസ് ഇട്ട എഫ്‌ഐആറിൽ ചില പൊരുത്തക്കേടുകളുമുണ്ട്.

YouTube video player