ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം.

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'എൻ്റെ കൈ വിടടാ' എന്ന് എംഎൽഎ പറയുന്നതും 'നീയാരാടാ' എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിൻ്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പിഎയും അടക്കം പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി ചോദ്യംചെയ്തതിനിടെ ആണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

എംഎൽഎ തങ്ങളെ ആക്രമിച്ചു എന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെ ആരോപിച്ചു. കൈയ്ക്ക് പരിക്കേറ്റതായും അവർ പറഞ്ഞു. എന്നാൽ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ ഉള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ തങ്ങളെ ആക്രമിച്ചുവെന്നാണ് എംഎൽഎയുടെ ആരോപണം. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. സംഭവം പൊലീസിൻ്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.