കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛന്റെ പരാതിയിലാണ് ഡി എം ഒ റിപ്പോർട്ട് തേടിയത്. കുട്ടി ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്.
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഡി എം ഒ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് സൂപ്രണ്ടിനോട് നിർദേശിച്ചു. സംഭവത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛന്റെ പരാതിയിലാണ് ഡി എം ഒ റിപ്പോർട്ട് തേടിയത്. കുട്ടി ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്. പുലർച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും അച്ഛൻ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി രംഗത്തെത്തിയിരുന്നു. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും വിശദീകരിച്ചത്.
തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


