ഭാസുരാംഗനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി; നികുതി രേഖകൾ നൽകാനും നിർദേശം
ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് ഭാസുരാംഗൻ പറയുന്നത്.

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ ബാങ്ക് പ്രസിഡന്‍റ് എൻ. ഭാസുരാംഗന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകി. നാളെ രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെ ഭാസുരാംഗൻ, മകൻ അഖിൽ ജിത്, മകൾ ഭിമ എന്നിവരെ പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഭാസുരാംഗന്‍റെ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് ഭാസുരാംഗൻ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.
കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ പിടിമുറുക്കി ഇഡി; സിപിഐ നേതാവ് ഭാസുരാംഗനും മകനും വീണ്ടും സമൻസ്