മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍ കണക്ക് കൈമാറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പലവട്ടം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതാണ്. എന്നിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.

കോഴിക്കോട്: ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായെന്ന പരാതിക്ക് പിന്നാലെ മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ ആരോപണം. അഞ്ച് വര്‍ഷമായി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഓ‍ഡിറ്റിംഗ് നടത്തിയിട്ടില്ലെന്ന് മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിജു ആര്‍ സി പറഞ്ഞു. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍ കണക്ക് കൈമാറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പലവട്ടം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതാണ്. എന്നിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. 57.37 പവന്‍ സ്വര്‍ണമാണ് വിനോദ് കുമാറിന് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കൈമാറിയത്. ഇപ്പോള്‍ എത്ര സ്വര്‍ണം ക്ഷേത്രത്തിലുണ്ടെന്നതില്‍ വ്യക്തതയില്ല. സമഗ്ര അന്വേഷണം വേണമെന്ന് സിജു പറഞ്ഞു.

കാണാതായത് കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണം

കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായതിൽ ക്ഷേത്ര ഭാരവാഹികൾ നിയമ നടപടിക്ക്. ഇന്ന് സ്വർണം കൈമാറിയില്ലെങ്കിൽ ക്ഷേത്രം മുൻ എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കുമാറിനെതിരെ പരാതി നൽകും. കാണിക്കയായി കിട്ടിയ സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴ് വർഷ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

2023 ൽ വിനോദ് കുമാർ സ്ഥലം മാറിപ്പോയ സമയത്ത് പകരം വന്ന ഉദ്യോഗസ്ഥർക്ക് സ്വർണ ഉരുപ്പടികൾ കൈമാറിയിരുന്നില്ലെന്നാണ് പരാതി. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസം ബോർഡിന് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ്ണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു.

YouTube video player