ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു

കാസര്‍കോട്: കാസര്‍കോട് വിദ്യാര്‍ത്ഥിക്ക് ഹെഡ്മാസ്റ്ററുടെ മര്‍ദനം. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി അമ്മ പറയുന്നു. പിടിഎ പ്രസിഡന്‍റും അധ്യാപകരും ഒത്ത് തീർപ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ അടിച്ചിട്ടില്ലെന്നാണ് അധ്യാപകന്‍ പറയുന്നത്. കുട്ടി അസംബ്ലിയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹെഡ്മാസ്റ്റര്‍ അശോകന്‍ വിശദീകരിക്കുന്നത്.മാതാപിതാക്കൾ പറയുന്നത് തെറ്റാണോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ഹെഡ്മാസ്റ്ററുടെ മറുപടി.

YouTube video player