സംസ്ഥാനത്ത് മദ്യവില 35 ശതമാനം വരെ കൂടും, ഇതിനായി ഓർഡിനൻസ് വരും
വില വർദ്ധന സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കുമെന്നാണ് കരുതുന്നത്. നേരത്തെ ദില്ലിയടക്കമുള്ള സംസ്ഥാനങ്ങൾ മദ്യവില വർദ്ധിപ്പിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. വില വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഉടൻ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം. ബാറുകളിൽ നിന്ന് പാഴ്സൽ നൽകുവാനും, വെർച്ചുവൽ ക്യൂ സംവിധാനം നടപ്പാക്കാനും അനുമതിയായി.
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സർക്കാർ പരിശോധിച്ചിരുന്നു. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ നേരത്തെ തന്നെ സർക്കാരിൽ ധാരണയായിരുന്നു. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.
Read more at: സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറന്നു; പകുതിയിടത്തും കള്ള് എത്തിയില്ല ...